ലാവലിന്‍ കേസ് ഇന്ന്‌ സുപ്രീംകോടതിയില്‍ പരിഗണിച്ചേക്കും

single-img
1 October 2019

ഡല്‍ഹി: വിവാദമായ എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതിയില്‍ ഇന്ന് പരിഗണിച്ചേക്കും. ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുക. 2017 ആഗസ്റ്റ് 23 ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജസെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.

സിബിഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയും പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും ഹാജരാകും. ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നാം നമ്പര്‍ കോടതിയാണ് കേസ് പരിഗണിക്കുക.
കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ ബെഞ്ച് തീരുമാനിച്ചാല്‍ കേസ് മറ്റേതെങ്കിലും ദിവസത്തേയ്ക്ക് മാറ്റിവയ്ക്കും.

ഇടുക്കിയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഉണ്ടാക്കിയ കരാറില്‍ ക്രമക്കേട് നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.കേസ് പരിഗണിക്കുകയാണെങ്കില്‍ അന്തിമവാദം കേള്‍ക്കല്‍ വേഗത്തിലാക്കാന്‍ സിബിഐ ആവശ്യപ്പെട്ടേക്കും.