രാജ്യത്ത് നിന്നും വിദേശത്തേക്ക് സവാള കയറ്റുമതി നിരോധിച്ചു; വിലകയറ്റം പിടിച്ചുനിര്‍ത്താൻ ശ്രമവുമായി കേന്ദ്ര സർക്കാർ
രാജ്യത്ത് വർദ്ധിച്ചുവരുന്ന സവാള വില പിടിച്ചുനിര്‍ത്താനുള്ള ശ്രമവുമായി കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. ഇതിന്റെ ഭാഗമായി സവാളയുടെ വിദേശത്തേക്കുള്ള കയറ്റുമതി നിരോധിച്ചു. മുൻ വർഷം ഉണ്ടായിരുന്നതിനേക്കാള്‍ താരതമ്യേന ഇരട്ടി വിലയാണ് ഉള്ളിക്ക് നിലവിൽ വിപണിയില്‍ ഉള്ളത്. ഈ മാസം 20-നുശേഷമാണ് വില 60 രൂപയ്ക്ക് മുകളിലെത്തിയത്.
തലസ്ഥാനത്തു സവാളവില കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ഒരു കിലോഗ്രാമിന് 23.90 രൂപ നിരക്കില്‍ സവാള വില്‍ക്കുമെന്ന് ഇന്നലെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. രാജ്യമാകെ ഉള്ളിക്ക് പിന്നാലെ തക്കാളിയുടെ വിലയും കുതിക്കുകയാണ്. ഡൽഹിയിൽ മാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തക്കാളിക്ക് എഴുപത് ശതമാനമാണ് വിലയുയര്‍ന്നത്.
ശക്തമായ മഴ ഉൾപ്പെടെയുള്ള വിവിധ കാരണങ്ങള്‍കൊണ്ടാണ് മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പച്ചക്കറി ഇനങ്ങളുടെ വില കുത്തനെ കൂടിയത്.