ഡികെ ശിവകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് മൂന്നാംമുറ പ്രയോഗിച്ചു; പരാതിയുമായി കോണ്‍ഗ്രസ്
മുതിർന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടകയിലെ മുന്‍ മന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നാംമുറ പ്രയോഗിച്ചെന്ന് കോണ്‍ഗ്രസ് എംഎല്‍ എ സിഎം ലിംഗപ്പ. ഈ വിഷയത്തിൽ കേന്ദ്ര ഏജന്‍സിക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കര്‍ണാടക മനുഷ്യാവകാശ കമ്മീഷന് ലിംഗപ്പ പരാതി നല്‍കി. പാകിസ്താനില്‍ നിന്നുള്ള തീവ്രവാദിയെ പോലെയാണ് ശിവകുമാറിനെ അവര്‍ പരിചരിക്കുന്നത്.
നേരം വളരെ വൈകിയുള്ള ചോദ്യം ചെയ്യല്‍, അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാതിരിക്കുക, ബെഡ് ഷീറ്റും മരുന്നും നല്‍കാതിരിക്കുക, ബന്ധുക്കളെപോലും കാണാനനുവദിക്കാതിരിക്കുക, ഇരുട്ട് നിറഞ്ഞ സെല്ലില്‍ തള്ളുക എന്നിങ്ങനെയുള്ള മൂന്നാം മുറകളാണ് അദ്ദേഹത്തിനെതിരെ പ്രയോഗിക്കുന്നത്. അദ്ദേഹത്തെ കുറ്റാരോപിതനായല്ല, കുറ്റവാളിയായാണ് കാണുന്നത്. ഇതെല്ലാം മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ലിംഗപ്പ പറഞ്ഞു.
ശിവകുമാറിനെതിരെയുള്ള കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ ഉദ്യോഗസ്ഥ മോണിക്ക ശര്‍മ്മയ്ക്കും മറ്റ് ഓഫീസര്‍മാര്‍ക്കും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. അതേപോലെ, ശത്രുക്കളെ ഒതുക്കാനുള്ള ആയുധമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌നെ ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്നും ലിംഗപ്പ പറഞ്ഞു.