സ്ഥാനാർത്ഥി നിര്‍ണ്ണയം; മഞ്ചേശ്വരത്തും ബിജെപിയില്‍ ഭിന്നത
ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിര്‍ണ്ണയത്തെ ചൊല്ലി വട്ടിയൂര്‍ക്കാവിന് പിന്നാലെ മഞ്ചേശ്വരത്തും ബിജെപിയില്‍ ഭിന്നത. മണ്ഡലത്തില്‍ രവീശ തന്ത്രി കുണ്ഠാറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ബിജെപിയിൽ പ്രതിഷേധം ശക്തമാണ്. പ്രചാരണം ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികൾ നേതൃത്വത്തെ അറിയിച്ചു.
തന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ പാര്‍ട്ടിക്ക് ;ലഭിക്കേണ്ട നിഷ്‍പക്ഷ വോട്ടുകൾ അകലുമെന്ന ആശങ്കയാണ് ഒരു വിഭാഗം നേതാക്കൾ പങ്കു വയ്ക്കുന്നത്. നിലവില്‍ പാർട്ടി വോട്ടുകൾ സ്വന്തം ചിഹ്നത്തിലുറപ്പിക്കാൻ മഞ്ചേശ്വരത്ത് ബിജെപിയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല. അതോടൊപ്പം ന്യൂനപക്ഷ വോട്ടുകളും നിഷ്‍പക്ഷ വോട്ടുകളും ആകർഷിക്കാൻ കഴിയാഞ്ഞതായിരുന്നു പലപ്പോഴും പരാജയപ്പെടാന്‍ കാരണം ആയത്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രൻ ഈ പരിമിതി ഒരു പരിധിവരെ മറികടന്നെങ്കിലും 89 വോട്ടുകൾക്ക് തോല്‍ക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ നിഷ്‍പക്ഷ വോട്ടുകൾ പരമാവധി സമാഹരിക്കണമെന്നുറപ്പിച്ചാണ് ബിജെപി സ്ഥാനാർത്ഥി നിർണയത്തിന് ഇറങ്ങിയത്. ഇതിനായി കോൺഗ്രസ് നേതാവ് സുബ്ബയ്യ റൈയെ ആദ്യം സമീപിച്ചു. ഈ നീക്കം പരാജയപ്പെട്ടപ്പോള്‍ ബിജെപി ജില്ലാ പ്രസിഡന്‍റ് കെ ശ്രീകാന്തോ പാർട്ടി മണ്ഡലം പ്രസിഡന്‍റ് സതീഷ് ചന്ദ്ര ഭണ്ഡാരിയോ സ്ഥാനാർത്ഥിയായേക്കുമെന്നായിരുന്നു സൂചന. പക്ഷെ കേന്ദ്രനേതൃത്വം തെരഞ്ഞെടുത്തത് രവീശ തന്ത്രി കുണ്ഠാറിനെയാണ്.
ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്‍റെയും ആർഎസ്എസിന്‍റെയും പിന്തുണയാണ് തന്ത്രിക്ക് നേട്ടമായത്. പാര്‍ട്ടിയുടെ തീരുമാനത്തില്‍ ബിജെപിയുടെ വിവിധ ഘടകങ്ങളിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്. നിലവില്‍ കുമ്പള പഞ്ചായത്ത് കമ്മറ്റി പാർട്ടി നേതൃത്വത്തെ എതിർപ്പറിയിച്ചു കഴിഞ്ഞു.
ഇന്ന് കുമ്പളയിൽ ചേർന്ന നിയോജക മണ്ഡലം കമ്മറ്റിയിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എൽ ഗണേഷിന്‍റെ സാന്നിധ്യത്തിലായിരുന്നു വിമർശനം. പക്ഷെ എല്ലാ വിഭാഗം വോട്ടർമാരെയും ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സ്ഥാനാർത്ഥിയായ രവീശ തന്ത്രി പങ്കു വയ്ക്കുന്നത്.