മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് നിയന്ത്രിത സ്‌ഫോടനം വഴി; ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നാളെ തുടക്കം
സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകൾ സുരക്ഷിത മാര്‍ഗമായ നിയന്ത്രിത സ്‌ഫോടനം വഴി പൊളിച്ച് നീക്കുമെന്ന് ആര്‍ഡിഒ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. പൊളിക്കാനായി ക്രെയിനുകള്‍ ഉപയോഗിച്ചാല്‍ കാലതാമസം വരുമെന്നതിനാലാണ് സാങ്കേതിക വിദ്യമാറ്റിയത്.
അടുത്തമാസം 9ന് മുമ്പ് പൊളിക്കലിനുള്ള കമ്പനികളുമായി കരാറിലൊപ്പിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ മുന്നോടിയായി നാളെ മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും സ്‌നേഹില്‍ കുമാര്‍ സിംഗ് പ്രതികരിച്ചു.
നാളെ ഫ്‌ളാറ്റിലെ താമസക്കാരുമായി സംസാരിക്കുകയും സഹകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നും ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഒഴിയുന്നതിന് ആവശ്യമായ എല്ലാ സഹായവും നഗരസഭ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി അറിയിച്ചുകൊണ്ട് നാല് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
പൊളിക്കാനുള്ള ഫ്‌ളാറ്റുകളിലെ ആല്‍ഫയുടെ ഡയറക്ടര്‍ പോള്‍ രാജ്, ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സിന്റെ മാനേജിങ് ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ്, ജയിന്‍ ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സന്ദീപ് മാലിക്, കെപി വര്‍ക്കി ആന്റ് ബില്‍ഡേഴ്സിന്റെ മാനേജിനങ് ഡയറക്ടര്‍ കെവി ജോസ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.