മരടിലെ ഫ്‌ളാറ്റുകള്‍ മൂന്നുമാസത്തിനകം പൊളിച്ചു നീക്കും; കര്‍മ്മ പദ്ധതി സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും

single-img
27 September 2019

ഡല്‍ഹി: കൊച്ചി മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാനുള്ള കര്‍മ്മ പദ്ധതി ഇന്ന സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. മൂന്നു മാസത്തിനകം ഫ്‌ളാറ്റുകള്‍ പൊളിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ആദ്യ നടപടിയായി കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചു. വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു.

നാളെ മുതല്‍ ഫ്‌ളാറ്റിലെ താമസക്കാരെ ഒഴിപ്പിച്ചു തുടങ്ങും. പൊളിക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ 2020 ഫെബ്രുവരിയോടെ നീക്കംചെയ്തു തുടങ്ങും. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുന്ന കര്‍മ്മ പദ്ധതി ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ട് ഹാജരായി കോടതിയെ അറിയിക്കും.

കേസ് പരിഗണിച്ചപ്പോഴൊക്കെയും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം സര്‍ക്കാരിന് കേള്‍ക്കേണ്ടിവന്നിരുന്നു. അതുകൊണ്ടു തന്നെ ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുക എന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള വഴി. തീരദ്ദേശ നിയമം ലംഘിച്ച് നടന്ന എല്ലാ നിര്‍മ്മാണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടിട്ടുണ്ട്. അത്തരത്തില്‍ അനധികൃതമായി നിര്‍മ്മിച്ച 1800 കെട്ടിടങ്ങള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് കണക്ക്. ഇതു സംബന്ധിച്ച് കൃത്യമായ കണക്കു നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും.