ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിന്‍ ഒക്ടോബര്‍ നാലിന് ഫ്ലാഗ് ഓഫ് ചെയ്യും; കേരളത്തിലും പാത പരിഗണനയില്‍

single-img
26 September 2019

സ്വകാര്യമേഖലയിലുള്ള രാജ്യത്തെ ആദ്യ ട്രെയിന്‍ ഒക്ടോബര്‍ നാലിന് ഫ്ളാഗ് ഓഫ് ചെയ്യും. ഡല്‍ഹി – ലഖ്നൗ റൂട്ടിലാണ്പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം ഓടുന്നത്. ഇതോടൊപ്പം രാജ്യത്ത് മറ്റ് 24 പാതകള്‍ കൂടി റെയില്‍വേ പരിഗണിക്കും. കേരളത്തിലും പാത പരിഗണനയിലുണ്ട്. കേരളത്തില്‍ തിരുവനന്തപുരം-എറണാകുളം പാതയാണ് സാധ്യതാപട്ടികയില്‍ ഇടം നേടിയത്. അതേസമയം റൂട്ടുകളുടെ കാര്യത്തില്‍ അന്തിമതിരുമാനം ആയിട്ടില്ല.

സ്വകാര്യ മേഖലയിലെ ട്രെയിനുകള്‍ ഓടിക്കാവുന്ന റൂട്ടുകള്‍ ഏതൊക്കെയെന്ന് വെള്ളിയാഴ്ചയ്ക്കുള്ളില്‍ അറിയിക്കാനാണ് ദക്ഷിണ റെയില്‍വേക്ക് റെയില്‍വേ ബോര്‍ഡ് നല്‍കിയ നിര്‍ദേശം. രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടിയുടെ സര്‍വ്വീസ് ഒക്ടോബര്‍ അഞ്ചിനായിരിക്കും ആരംഭിക്കുക.

ആഴ്ചയില്‍ ആറു ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന ഈ വണ്ടി ഐആര്‍സിടിസിയുടെ മേല്‍നോട്ടത്തിലായിരിക്കും ഓടിക്കുക. യാത്രക്കാര്‍ക്ക് സൗജന്യ പാസുകളോ മറ്റ് ഇളവുകളോ ഈ വണ്ടിയില്‍ ലഭിക്കില്ല. അതേപോലെവണ്ടി പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റദ്ദാക്കിയാല്‍ 25 രൂപ മാത്രമേ കുറയ്ക്കുകയുള്ളൂ. എന്നാല്‍ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കും.