അറബിക്കടലിൽ നാവികാഭ്യാസം നടത്താൻ ഒരുങ്ങി പാകിസ്താൻ; ഇന്ത്യൻ നാവിക- വ്യോമ സേനകൾ അതിജാഗ്രതയിൽ
അറബിക്കടലിൽ പാക് നാവികസേന നാവികാഭ്യാസം നടത്തുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ ഇന്ത്യ.
ഇവിടെ പശ്ചിമ നാവിക സേനയുടെ നേതൃത്വത്തിലാണ് ഇന്ത്യ പട്രോളിംഗ് നടത്തുന്നത്. ഇതിനായി യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലും പോർവിമാനങ്ങളുമായി ഇന്ത്യ നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.പാകിസ്താൻ നടത്തുന്ന നാവികാഭ്യാസത്തിൽ മിസൈൽ, റോക്കറ്റ് വിക്ഷേപണം അടക്കമുണ്ടെന്നാണ് റിപ്പോർട്ട്.
അഭ്യാസത്തിനിടെ എന്തെങ്കിലും ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കാനും പ്രതിരോധിക്കാനും തക്ക സന്നാഹമാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. ഇവിടെ പാക് സൈനികാഭ്യാസം എല്ലാ വർഷവും നടക്കുന്നതാണ്. പക്ഷെ ഇപ്പോൾ സാഹചര്യം എപ്പോൾ വേണമെങ്കിലും മാറാമെന്നാണ് ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്.
കേന്ദ്ര സർക്കാർ കാശ്മീരിനുള്ള പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞത് പാക് ഭീകരരുടെ ഭാഗത്ത് നിന്ന് ഏത് സമയത്തും ആക്രമണം ഉണ്ടാകാനുള്ള ഭീഷണി വർദ്ധിപ്പിച്ചിട്ടുമുണ്ട്. പാകിസ്താൻ വടക്കൻ അറബിക്കടലിൽ കൂടി പോകുന്ന ചരക്കു കപ്പലുകൾക്ക് നൽകിയ മുന്നറിയിപ്പിൽ സെപ്തംബർ 25 മുതൽ 29 വരെ വെടിവയ്പ്പും മിസൈൽ വിക്ഷേപണവും മറ്റും ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.