പ്രഖ്യാപനം നിറവേറ്റി കെജ്രിവാള്‍ സര്‍ക്കാര്‍; ഡല്‍ഹി ബസുകളില്‍ ഇനി സ്ത്രീകള്‍ക്ക് സൗജന്യയാത്ര

single-img
26 September 2019

ഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ ബസുകളില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ച സൗജന്യയാത്ര പദ്ധതിക്ക് സംസ്ഥാന ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിടിസി ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. നഗരത്തിലെ സര്‍ക്കാര്‍ ബസുകളിലും ക്ലസ്റ്റര്‍ ബസുകളിലും ഒക്ടോബര്‍ 29 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം.

ദില്ലിയിലെ പൊതുഗതാഗതസംവിധാനം സ്ത്രീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ജൂണിലാണ് സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളിലും ഡല്‍ഹി മെട്രോയിലും സൗജന്യയാത്ര കെജ്രിവാള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ മെട്രോയില്‍ കേന്ദ്രത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി നടപ്പാക്കാനായില്ല. പിന്നീട് രാജ്യതലസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങളില്‍ വനിതകള്‍ക്കു സൗജന്യ യാത്ര അനുവദിക്കാന്‍ ഡല്‍ഹി മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു.

ഡി ടി സി, ക്ലസ്റ്റര്‍ ബസ്സുകളില്‍ സൗജന്യമായി യാത്ര ചെയ്യുന്ന വനിതകള്‍ക്ക് പ്രത്യേകമായി തയാറാക്കിയ പിങ്ക് നിറത്തിലുള്ള ടിക്കറ്റാവും നല്‍കുക. ഇത്തരത്തില്‍ വിതരണം ചെയ്യുന്ന ടിക്കറ്റൊന്നിന് 10 രൂപ വീതം മൂല്യം കണക്കാക്കിയാണ് ഈയിനത്തില്‍ ഡി ടി സിക്കും ക്ലസ്റ്റര്‍ ബസിനുമുള്ള ധനസഹായം അനുവദിക്കുക. പദ്ധതി നടപ്പാക്കാന്‍ 290 കോടി രൂപയാണ് ഓഗസ്റ്റില്‍ ചേര്‍ന്ന സംസ്ഥാന സര്‍ക്കാരിന്റെ വര്‍ഷകാല സമ്മേളനത്തില്‍ വകയിരുത്തിയത്.