മരട് ഫ്‌ളാറ്റ്: നിർമ്മാണക്കമ്പനികളുടെ ഉടമകളെ പ്രതി ചേര്‍ത്ത് വഞ്ചനാകുറ്റത്തിന് കേസെടുത്തു
സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് നിർമ്മിച്ച നിർമ്മാതാക്കൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു. അനധികൃതമായി ഫ്‌ളാറ്റുകളുടെ നിർമ്മാണം നടത്തിയ നാല് നിർമ്മാണക്കമ്പനികളുടെ ഉടമകളെ പ്രതി ചേര്‍ത്ത് മരട്, പനങ്ങാട് എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തിരിക്കുന്നത്.
പ്രമുഖ കമ്പനികളായ ആൽഫാ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത്, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ നിർമ്മാണക്കമ്പനികളാണ് കേസിലെ പ്രതികൾ. അതേസമയം ഈ നിർമ്മാതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി ഉടമകൾക്ക് നൽകാനാണ് സർക്കാർ നീക്കം. ഇതിന് വേണ്ട കർമ്മപദ്ധതി ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തെ അറിയിച്ചു.
സമയബന്ധിതമായി ഫ്ലാറ്റുകൾ പൊളിക്കാൻ തദ്ദേശ സ്വയംഭരണവകുപ്പ് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ വിദഗ്ധരുടെ സഹായം തേടിയതായി നഗരസഭ സെക്രട്ടറിയായി ചുമതലേയറ്റ സബ് കളക്ടർ സ്നേഹിൽ കുമാർ സിംങ് അറിയിച്ചു. നാളെത്തന്നെ വൈദ്യുതി വിച്ഛേദിക്കുമെന്ന് കാട്ടി കെഎസ്‍ഇബി നാല് ഫ്ലാറ്റുകളില്‍ നോട്ടീസ് പതിച്ചു.