ക്യാന്‍സര്‍ ഇല്ലാതെ കീമോ ചികിത്സ; രജനിക്ക് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ പ്രഖ്യാപിച്ചു

single-img
25 September 2019

തിരുവനന്തപുരം: കാന്‍സര്‍ ഇല്ലാതിരുന്നിട്ടും കീമോ തെറാപ്പിക്ക് വിധേയയാക്കിയ ആലപ്പുഴ കുടശ്ശനാട് സ്വദേശി രജനിക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നഷ്ട പരിഹാരമായി മൂന്നു ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് പണം അനുവദിക്കാന്‍ തീരുമാനമെടുത്തത്. കീമോതെറാപ്പി കാരണമുണ്ടായ ചികിത്സാ ചെലവും ശാരീരിക അവശതകളും മാനസികാഘാതവും പരിഗണിച്ചാണ് ധനസഹായം അനുവദിച്ചത്.

സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ രജനി കീമോതെറാപ്പിക്ക് വിധേയയായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് രജനിക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കീമോ തെറാപ്പി ചെയ്ത്.

തിരുവോണ നാളില്‍ മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നില്‍ രജനി സമരം നടത്തിയിരുന്നു. ചികിത്സാ പിഴവ് വരുത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുക്കുക, കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു രജനിയുടെ സമരം. തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.