കാശ്മീരില്‍ നടക്കുന്നത് പട്ടാളത്തിന്റെ ദുര്‍ഭരണം; അശാന്തി തുടരുന്നുവെന്ന് ആനി രാജ

single-img
25 September 2019

ഡല്‍ഹി: ജമ്മു കശ്മീരില്‍ നടക്കുന്നത് പട്ടാളത്തിന്റെ ദുര്‍ഭരണമാണെന്ന് സിപിഐ നേതാവ് ആനി രാജ. സ്ത്രീകളും കുട്ടികളും വലിയ കഷ്ടപ്പാടാണ് കശ്മീരില്‍ അനുഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു. ആനിരാജ അടക്കം അഞ്ച് വനിതാ സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘമാണ് അഞ്ച് ദിവസം കശ്മീരിന്റെ ഉള്‍നാടുകളിലെ ജനങ്ങളെ കാണാനും അവരുടെ അവസ്ഥ മനസിലാക്കാനും നേരിട്ട് പോയത്.

കശ്മീരില്‍ അശാന്തി തുടരുകയാണെന്ന് ആനി രാജ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ പറയുന്നതുപോലെ ഒന്നും സാധാരണ നിലയിലായിട്ടില്ല. ഇപ്പോഴും കശ്മീരില്‍ എല്ലാം താറുമാറാണ്. കണ്ണില്‍ക്കണ്ട പുരുഷന്‍മാരെയെല്ലാം കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനാല്‍ സ്ത്രീകളും കുട്ടികളും കടുത്ത ദുരിതത്തിലാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിക്കാനാകുന്നില്ല, മതിയായ ചികില്‍സ കിട്ടാതെ കുട്ടികള്‍ പോലും മരിക്കുന്നു, ഫോണ്‍ വിളിച്ച് വിവരങ്ങള്‍ അറിയാന്‍ പോലും കഴിയുന്നില്ല, രാത്രിയില്‍ വീട്ടില്‍ വെളിച്ചം കണ്ടാല്‍ പിടിച്ചുകൊണ്ടുപോവുകയാണെന്നും ആനി രാജ തുറന്ന് പറഞ്ഞു.

പട്ടാളക്കാരില്‍ ചിലര്‍ ചില സ്ത്രീകളുടെ ബുര്‍ഖ വലിച്ച് കീറിയ അനുഭവം വരെയുണ്ടെന്നും ദേശസ്‌നേഹത്തിന്റെ പേരുപറഞ്ഞ് പട്ടാളത്തിന്റെ ഈ വൃത്തികേടുകള്‍ ഇനിയും അംഗീകരിക്കാനാ വില്ലെന്നും ആനിരാജവ്യക്തമാക്കി.