ബിജെപി നേതാവ് ചിന്മയാനന്ദിനെതിരായ ലൈംഗികാരോപണം; പരാതി നല്‍കിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു
ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരെ ലൈംഗികികാരോപണ പരാതി നല്‍കിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിന്മയാനന്ദിനെ യുവതി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. ചിന്മയാനന്ദ് തനിക്കെതിരെ നൽകിയ പരാതിയിൽ അറസ്റ്റ് തടയണം എന്ന് ആവശ്യപ്പെടാൻ യുവതി ഇന്ന് കോടതിയിലേക്ക് പോകുന്ന വഴി പോലീസ് തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുക്കുകയായരുന്നു.
ഷാജഹാന്‍പുർ കോടതിയിലാണ് കേസ് നടക്കുന്നത്. അതേസമയം അറസ്റ്റു തടയണമെന്ന ആവശ്യവുമായി യുവതി നല്‍കിയ ഹരജി കഴിഞ്ഞ ദിവസം അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഈ കേസില്‍ പ്രത്യേക ബെഞ്ചാണ് അന്വേഷണം നിരീക്ഷിക്കുന്നത്. അതിനാൽ ഹൈക്കോടതിയ്ക്ക് പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഹർജി തള്ളിയത്. ചിന്മയാനന്ദ് നൽകിയ പരാതിയില്‍ യുവതിയുടെ രണ്ടു ബന്ധുക്കളെയും സുഹൃത്തിനെയും പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
നിലവിൽ കേസിന്റെ അന്വേഷണം തൃപ്തികരമാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ആവശ്യമെങ്കിൽ പരാതിക്കാരിക്ക് കീഴ്‌ക്കോടതിയില്‍ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ചിന്മയാനന്ദിന്റെ കോളേജിൽ പഠിച്ചിരുന്ന യുവതിയെ ഒരു വര്‍ഷത്തോളമായി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നായിരുന്നു യുവതി നൽകിയ പരാതി. അതേസമയം യുവതി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് ചിന്മയാനന്ദ് യുവതിക്കെതിരെയും പരാതി നല്‍കുകയായിരുന്നു.