പഠനത്തിന് പ്രായം തടസമല്ല; 83-ാം വയസില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കി സോഹന്‍ സിങ്
ഹൊഷിയാര്‍പൂർ: പഠിക്കാന്‍ ഒരിക്കലും പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച നിരവധി ആളുകളുണ്ട്. പല മേഖലകളിലും പ്രായത്തെ പിന്നിലാക്കിയവരുടെ പട്ടികയിലേക്ക് എത്തുകയാണ് പഞ്ചാബില്‍ നിന്നുള്ള സോഹന്‍ സിങ് ഗില്‍. തന്റെ 83-ാം വയസ്സില്‍ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയാണ് സോഹന്‍ സിങ് ചരിത്രനേട്ടം ഏറ്റുവാങ്ങിയത്.
സോഹന്‍ സിങ് ഗില്‍ മഹില്‍പുരില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബിരുദം കരസ്ഥമാക്കിയത്. പിന്നീട് 1958 ല്‍ വിവാഹം കഴിഞ്ഞതോടെ ഭാര്യയോടൊപ്പം കെനിയയില്‍ താമസമാക്കി. കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ അദ്ദേഹം അവിടെയും ക്ലാസുകള്‍ നല്‍കിയിരുന്നു.
പിന്നീട് 1991 -ല്‍ ഇന്ത്യയിലേക്ക് തിരികെയെത്തി. പണ്ട് കോളേജില്‍ പഠിപ്പിച്ചിരുന്ന വൈസ് പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ബിരുദാനന്തര ബിരുദത്തിന് പഠിക്കാന്‍ 2018 ൽ തീരുമാനമെടുക്കുന്നത്.
പ്രായവും പഠനവും കുഴപ്പങ്ങളൊന്നും ഉണ്ടാകാത്തതിനാല്‍ സ്വപ്രയത്‌നങ്ങളുടെ ഫലമായി ജലന്ധറിലെ ലവ്‌ലി പ്രൊഫഷണല്‍ സര്‍വ്വകലാശാലയില്‍ നിന്ന് സോഹന്‍ സിങ് സ്വന്തമാക്കിയത് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. ഇന്ത്യയില്‍ യുവാക്കള്‍ക്ക് ആവശ്യത്തിന് അവസരങ്ങള്‍ ഉണ്ടെന്നും ജോലി അന്വേഷിച്ച് രാജ്യം വിട്ട് പോകേണ്ടതില്ലെന്നുമാണ് സോഹന്‍ സിങ് പറയുന്നത്.