സർക്കാർ ഇരകള്‍ക്കൊപ്പമല്ല, ജാര്‍ഖണ്ഡ് ഇനി ലിഞ്ചിസ്ഥാന്‍ എന്നാണ് അറിയപ്പെടുക: വൃന്ദാ കാരാട്ട്
ആൾക്കൂട്ട കൊലപാതകം നടന്ന ജാര്‍ഖണ്ഡില്‍ ക്രമസമാധാനം ഇല്ലെന്നും ഇവിടെ ലിഞ്ചിസ്ഥാനായെന്നും സിപിഎം നേതാവ് വൃന്ദാകാരാട്ട്. സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കപ്പെടുന്നില്ലെന്ന് വ്യക്തമാണ്. ഇപ്പോള്‍ ഒരു ആള്‍ക്കൂട്ട ആക്രമത്തിന് ശേഷം സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. അവര്‍ ഒരിക്കലും ഇരകള്‍ക്കൊപ്പമല്ല, കുറ്റവാളികള്‍ക്കൊപ്പമാണ്. നമുക്കേവര്‍ക്കും പ്രിയപ്പെട്ട ജാര്‍ഖണ്ഡ് ഇനി ലിഞ്ചിസ്ഥാന്‍ എന്നാണ് അറിയപ്പെടുക എന്നും വൃന്ദാ കാരാട്ട് പറഞ്ഞു
അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വപട്ടികയില്‍ നിന്നും ഒരു ഹിന്ദുവിനെ പോലും പുറത്താക്കിയിട്ടില്ലെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയോടും അവര്‍ പ്രതികരിച്ചു.ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. യുഎസില്‍ പ്രധാനമന്ത്രി പങ്കെടുത്ത ഹൗദി മോദി പരിപാടിയിലൂടെ രാജ്യം എന്താണ് നേടുന്നതെന്നും അമേരിക്കയെ കേന്ദ്രബിന്ദുവാക്കിയുള്ള വിദേശകാര്യനയം രാജ്യ താത്പര്യം മാനിച്ചല്ലെന്നും വൃന്ദാകാരാട്ട് അഭിപ്രായപ്പെട്ടു.