വർണാഭം, ആവേശം; അണിനിരന്നത് 400-ഓളം കലാകാരൻമാർ; ‘ഹൗഡി മോദി’യ്ക്ക് തുടക്കം
രാജ്യത്തിന്റെ വൈവിധ്യവും സാംസ്കാരികത്തനിമയും വിളിച്ചോതുന്ന കലാപ്രകടനങ്ങളുമായി യുഎസിലെ ഇന്ത്യൻ വംശജർ ഒരുക്കുന്ന മെഗാസ്വീകരണ പരിപാടിയായ ഹൗഡി മോദിയ്ക്ക് തുടക്കം. ഇന്ന് നടന്ന ചടങ്ങിൽ മേയർ സിൽവസ്റ്റർ ടെർണർ ഹ്യൂസ്റ്റൺ നഗരത്തിന്‍റെ താക്കോൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതീകാത്മകമായി സമ്മാനിച്ചു. 400 ഓളം കലാകാരന്മാർ അണിനിരന്ന കലാപരിപാടികളോടെയാണ് പരിപാടിയ്ക്ക് തുടക്കമായത്. പരിപാടിയിൽ യിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഹൂസ്റ്റണിലെത്തിയിരുന്നു.
യുഎസിലെ ഹൂസ്റ്റണിലെ എൻആർജി ഫുട്ബോൾ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. മൂന്നു മണിക്കൂർ ദീർഘിക്കുന്ന പരിപാടിയിൽ അമേരിക്കയിലെ അരലക്ഷത്തോളം ഇന്ത്യൻ വംശജർപങ്കെടുക്കുന്നുണ്ട്. ഹൗഡി മോദിയിൽ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരിപാടിയിൽ അരമണിക്കൂർ നേരം അമേരിക്കൻ ട്രംപ് പരിപാടിയിൽ സംസാരിക്കുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.
ചരിത്രത്തിൽ ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്‍റ് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ കനത്ത മഴയും പ്രളയവും ഉണ്ടായെങ്കിലും അതൊന്നും ഹൗഡി മോദി പരിപാടിയെ ബാധിക്കില്ലെന്ന് സംഘാടകർ അറിയിച്ചിരുന്നു.