പാകിസ്താനിൽ നിന്നും സ്വാതന്ത്ര്യം വേണം; ബലൂചിസ്താന്‍, സിന്ധ് പ്രവിശ്യകളില്‍ ഉള്ളവര്‍ ഹൗഡി മോദി വേദിയിൽ

single-img
22 September 2019

പാകിസ്താനിൽ നിന്നും തങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി ഇന്ത്യയുടേയും അമേരിക്കയുടെയും പിന്തുണ തേടി ബലൂച്, സിന്ധ്, പഷ്‌തോ മേഖലയില്‍ നിന്നുള്ളവര്‍ ഹൗഡി മോദി വേദിയിൽ. പാകിസ്താനിലെ ഈ പ്രവശ്യകളില്‍ നിന്നുള്ളവര്‍ തങ്ങൾക്ക് സ്വാതന്ത്ര്യം നേടാന്‍ ഇന്ത്യയുടെയും അമേരിക്കയുടെയും സഹായം അഭ്യര്‍ഥിച്ചുവെന്നാണ് പിടിഐ റിപ്പോര്‍ട്ട്. യുഎസിലെ ഹൂസ്റ്റണില്‍ നടക്കാന്‍ പോകുന്ന ഹൗഡി മോദി പരിപാടിക്കായി മോദിയും ട്രംപും ഒന്നിക്കുന്ന എന്‍ആര്‍ജി സ്‌റ്റേഡിയത്തില്‍ എത്തി ഇരു രാഷ്ട്ര നേതാക്കളെയും കാണുമെന്നാണ് റിപ്പോര്‍ട്ട്.

1971ൽ നടന്ന ബംഗ്ലാദേശ് വിമോചന പ്രക്ഷോഭത്തിന് ഇന്ത്യ പിന്തുണ നല്‍കിയതുപോലെ തങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് ഇന്ത്യയുടെയും അമേരിക്കയുടെയും ഭാഗത്തുനിന്ന് സഹായമുണ്ടാകണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് ബലൂച് നാഷണല്‍ മൂവ്‌മെന്റ് നേതാവ് നബി ബക്ഷാ ബലൂച് പറയുന്നു. പാക്- അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പാക് പ്രവിശ്യയായ ഖൈബര്‍ പക്തൂണ്‍ഖ്വയിലുള്ള ഗോത്ര വിഭാഗമാണ് പഷ്തൂണ്‍ വിഭാഗക്കാര്‍. ഇക്കൂട്ടരും പാക് ഭരണകൂടത്തില്‍ നിന്നും സൈന്യത്തില്‍ നിന്നും നിരന്തരം പീഡനങ്ങളും അവഗണനയും നേരിടുന്നുണ്ട്.

ഈ മൂന്നു വിഭാഗങ്ങളുടെയും സ്വാതന്ത്ര്യമെന്ന ആവശ്യത്തിന് പിന്തുണയുമായി ഇരു നേതാക്കളെയും കാണാനെത്തുന്നതില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. തങ്ങള്‍ക്കെതിരെ പാകിസ്താന്റെ ഭാഗത്തുനിന്ന് വലിയ മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടത്തുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.