കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ജെഡിഎസ്

single-img
21 September 2019

കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലേക്ക് അടുത്തമാസം ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും ജെഡിഎസും സഖ്യമില്ലാതെയാണ് മത്സരിക്കാന്‍ പോകുന്നത്. തങ്ങൾ ഒറ്റയ്ക്കു മത്സരിക്കാന്‍ പോകുന്നതായി ജെഡിഎസാണ് ആദ്യം വ്യക്തമാക്കിയത്.

ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സീറ്റിലും ജെഡിഎസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്നും കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ നിന്നു പാഠം പഠിച്ചെന്നും പാർട്ടി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.മാത്രമല്ല, ഉപതെരഞ്ഞെടുപ്പില്‍ ജെഡിഎസുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസിലും നേരത്തേ അഭിപ്രായമുയര്‍ന്നിരുന്നു. ഇക്കാര്യത്തിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാനിരിക്കെയാണ് ജെഡിഎസിന്റെ പ്രഖ്യാപനം.

നിലവിലെ ഭരണകക്ഷിയായ ബിജെപിക്ക് ആറ് സീറ്റുകളിലെങ്കിലും സ്വന്തം സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചാല്‍ മാത്രമേ അധികാരത്തില്‍ തുടരാനാകൂ. ഒരുപക്ഷെ കോണ്‍ഗ്രസും ജെഡിഎസും ഉപതെരഞ്ഞെടുപ്പിനു ശേഷം സീറ്റ് നില നോക്കി സഖ്യത്തിലായാല്‍ വീണ്ടും ഭരണമാറ്റം ഉണ്ടാകാനും സാധ്യതയുണ്ട്.