പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനേയും മുഹമ്മദ്ഹനീഷിനേയും വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും

single-img
19 September 2019

പാലാരിവട്ടം പാലം നിർമ്മിച്ചതുമായി ബന്ധപ്പെട്ട അഴിമതിയിൽ മുന്‍ പൊതുമരാമത്ത് മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ ഇബ്രാഹിം കുഞ്ഞിനേയും സംസ്ഥാന മുന്‍ റോഡ്‍സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എംഡിയും നിലവിലെ കെഎംആര്‍എല്‍ എംഡിയുമായ മുഹമ്മദ് ഹനീഷ് ഐഎഎസിനേയും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. ഇതേ കേസിൽ നേരത്തെ ഇരുവരേയും വിജിലന്‍സ് സംഘം ഒരു തവണ ചോദ്യം ചെയ്തിരുന്നു.

നിലവിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി നിലപാട് അറിഞ്ഞ ശേഷം ഇരുവരേയും വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാണ് വിജിലന്‍സ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അന്വേഷണസംഘത്തിന്‍റെ യോഗത്തിലുണ്ടായ ധാരണ. ഇരുവർക്കും പുറമെ സെക്രട്ടറിയേറ്റിലെ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനാണ് വിജിലന്‍സ് തീരുമാനം.

മുൻമന്ത്രിയായ ഇബ്രാഹിം കുഞ്ഞിനെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രം അറസ്റ്റിലേക്ക് നീങ്ങാം എന്ന നിലപാടിലാണ് വിജിലന്‍സ് ഇപ്പോള്‍ ഉള്ളത്.ഇദ്ദേഹത്തിനെതിരെ പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രമേ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിലേക്ക് കടക്കൂ.അതിനായി വിശദമായ നിയമോപദേശം തേടാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. കേസിൽ കൂടുതല്‍ അറസ്റ്റുകളുണ്ടാവും എന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചതിന് പിന്നാലെ ഇബ്രാഹിംകുഞ്ഞ് ഒളിവില്‍ പോയതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

ഇപ്പോൾ വിജിലന്‍സ് കസ്റ്റഡിയിലുള്ള ടിഒ സൂരജിനെ ഇന്നും ക്യാംപ് ഓഫീസിലെത്തിച്ച് വിജിലന്‍സ് ചോദ്യം ചെയ്തു. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ തന്നേക്കാള്‍ ഉത്തരവാദിത്തമുള്ളതും ഇടപെടലുകള്‍ നടത്തിയതും മന്ത്രിയും മുഹമ്മദ് ഹനീഷുമാണെന്ന് മാധ്യമങ്ങളോട് സംസാരിച്ച സൂരജ് ആരോപിച്ചു.