പാകിസ്താനിലെ അസ്ഥിരമായ അവസ്ഥ ഇന്ത്യയ്ക്ക് നല്ലത്; നമ്മെ ആക്രമിച്ചാലുള്ള തിരിച്ചടിയെ കുറിച്ച് അവർ ഭയക്കുന്നു: ബിപിന്‍ റാവത്ത്

single-img
19 September 2019

ഇന്ത്യയിലെ പുല്‍വാമ, ഉറി പോലുള്ള ആക്രമണങ്ങള്‍ക്ക് നമ്മൾ എങ്ങനെ മറുപടി നല്‍കുമെന്നറിയാതെ ഭയത്തിലാണ് പാകിസ്താൻ എന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ദേശീയ മാധ്യമമായ ദി പ്രിന്‍റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

പാകിസ്താനിൽ നിലനിൽക്കുന്ന അസ്ഥിരമായ അവസ്ഥ ഇന്ത്യയെ സംബന്ധിച്ചെടുത്തോളം നല്ലതാണ്. നമുക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയെ കുറിച്ച് അവർ ഇപ്പോൾ ഭയക്കുന്നുണ്ട്. ഇതുവരെ അവരുടെ ആക്രമണങ്ങള്‍ ഇന്ത്യ കൊടുത്ത തിരിച്ചടികള‍് അത്തരത്തിലായിരുന്നു. പുല്‍വാമയിൽ നടന്ന ആക്രമണത്തില്‍ 40 ജവാന്‍മാര്‍ കൊല്ലപ്പെട്ടതോടെയാണ് അത് വലിയ ആക്രമണമായി മാറിയത്.

സൈനിക ബസില്‍ 40 പേര്‍ ഉണ്ടെന്ന കാര്യം ആക്രമണം നടത്തിയവര്‍ക്കും അറിയില്ലായിരുന്നു. സാധാരണയായി അഞ്ചുപേരൊക്കെയാണ് ബസില്‍ ഉണ്ടാകാറുള്ളത്. എന്നാൽ അന്ന് ബസ് ഫുള്ളായത് ആക്രമണത്തിന്‍റെ ആഘാതം കൂട്ടി. മുൻപ് നമ്മുടെ സൈന്യത്തിന് ബുള്ളറ്റുകളുടെ യും ഷെല്ലുകളുടെയും കുറവുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ തുടര്‍ച്ചയാ പത്ത് ദിവസം യുദ്ധം ചെയ്യാനുള്ള ആയുധങ്ങളും ബുള്ളറ്റുകളും സേനയുടെ കയ്യിലുണ്ട്.

അതേപോലെ തന്നെ ചൈനയുമയി അതിര്‍ത്തി പങ്കിടുന്ന നിയന്ത്രണ രേഖകളില്‍ എപ്പോഴും ഡിഫന്‍സീവ് ആയി നില്‍ക്കുന്ന സമീപനത്തില്‍ സൈന്യം മാറ്റം വരുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈനികരെ എപ്പോഴും സുസജ്ജമായി വിന്യസിക്കുക എന്നതിലാണ് സേന ഊന്നല്‍ നല്‍കുന്നത്. നിലവിൽ ചൈനയുമായി നിയന്ത്രണരേഖയിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ക്കപ്പുറം യുദ്ധമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.