തടവുകാരെ ജീവനക്കാരാക്കി പെട്രോള്‍ പമ്പുകള്‍ ആരംഭിക്കാന്‍ കേരളാ ജയിൽ വകുപ്പ്
കേരളത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സഹകരിച്ച് മൂന്നിടത്ത് പെട്രോൾ പമ്പുകൾ തുറക്കാൻ കേരളാ ജയിൽ വകുപ്പിന്റെ തീരുമാനം. ഈ പമ്പുകളിൽ തടവുപുള്ളികളായിരിക്കും ജീവനക്കാർ. ഇതിന് മുൻപ് തമിഴ്‌നാട്ടിലും പഞ്ചാബിലും ഈ ശ്രമം വിജയകരമായത് മാതൃകയാക്കിയാണ് കേരളവും തീരുമാനം കൈക്കൊണ്ടത്.
ഈ വർഷം അവസാന മാസങ്ങളിൽ പുതിയ പദ്ധതി നടപ്പിലാക്കാനാണ് ആലോചന. പദ്ധതിക്കായി സർക്കാരിൽ നിന്ന് ലഭിക്കേണ്ട അനുമതി പത്രങ്ങളെല്ലാം ഇതിനകം ലഭിച്ചു. സംസ്ഥാനത്തെ പ്രധാന സെൻട്രൽ ജയിലുകളായ
പൂജപ്പുര, വിയ്യൂർ ,കണ്ണൂർ എന്നിവിടങ്ങളിൽ ജയിൽ വകുപ്പിന്റെ സ്ഥലത്ത് തന്നെയാകും പെട്രോൾ പമ്പ് തുറക്കുക.
പദ്ധതിക്കായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. ഇത് ഏകദേശം ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കും. പമ്പുകളിൽ ജോലി ചെയ്യാനായി 15 ഓളം തടവുപുള്ളികളെ തിരഞ്ഞെടുക്കും. ഷിഫ്‌റ്റ് അടിസ്ഥാനമാക്കിയായിരിക്കും ഇവർക്ക് ജോലി. നിലവിലെ ജയിൽ നിയമപ്രകാരം 160 മുതൽ 180 രൂപ വരെ വേതനം ലഭിക്കും.