90 വർഷം പഴക്കമുള്ള നിലവിലെ മന്ദിരത്തോട് ചേർന്ന് പുതിയ പാർലമെന്റ് പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു
ഇപ്പോഴുള്ള 90 വർഷം പഴക്കമുള്ള പാർലമെന്റ് മന്ദിരത്തോട് ചേർന്ന് പുതിയ പാർലമെന്റ് മന്ദിരം പണിയുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പ്രഥമ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും ഓഫീസുകള്‍ ഉള്‍പ്പെടെ ഉൾക്കൊള്ളുന്ന പുതിയ കെട്ടിടം പണിയാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആർക്കിടെക്‌ചർ സ്ഥാപനങ്ങൾ സമർപ്പിക്കുന്ന രൂപരേഖ നോക്കിയ ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നും മന്ത്രി അറിയിച്ചു.
“നമ്മുടെ വിദഗ്‌ധർ അവരുടെ ആശയങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. അവ നോക്കിയ ശേഷം ആരെങ്കിലും ഇത് പ്രഖ്യാപിക്കും,” മന്ത്രി പറഞ്ഞു. ഇതേപോലെതന്നെ എംപിമാരെ കൂടുതലായി ഉൾക്കൊള്ളാൻ സാധിക്കും വിധം പാർലമെന്റിലെ ഇരുസഭകളുടെയും ചേംബർ നവീകരിക്കുന്ന കാര്യവും കേന്ദ്രത്തിന്റെ ആലോചനയിലുണ്ട്. രാഷ്ട്രപതി ഭവനിൽ നിന്നും ഇന്ത്യാ ഗേറ്റിലേക്കുള്ള ദൂരത്ത് മാറ്റത്തിനുള്ള പദ്ധതി കഴിഞ്ഞ ആഴ്ചയാണ് മോദി സർക്കാർ പ്രഖ്യാപിച്ചത്.