തൊഴിലില്ലായ്മയ്ക്കെതിരെ കൊൽക്കത്തയിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ വൻ പ്രതിഷേധം; പോലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചു
പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയിൽ തൊഴിലില്ലായ്മയ്ക്ക് എതിരെ ഇടത് വിദ്യാർത്ഥി സംഘടനകളുടെ വൻ പ്രതിഷേധം. ഹൗറയിൽ നിന്നും നഗരമധ്യത്തിലേക്ക് കടക്കാൻ ശ്രമിച്ച റാലി പോലീസ് തടഞ്ഞു. ഇതിനെ തുടർന്ന് വിദ്യാർത്ഥികളും പോലീസും ഏറ്റുമുട്ടി. പതിനായിരങ്ങൾ പങ്കെടുത്ത മാർച്ചിന് നേരെ പോലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചു.
പോലീസ് നടപടിയിൽ സമരക്കാരിൽ ചിലർക്ക് പരിക്കുണ്ടെന്നാണ് സൂചന. ഇതോടൊപ്പം ചില മാധ്യമപ്രവർത്തകർക്കും സമരത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇടത് വിദ്യാർത്ഥി- യുവജന പ്രസ്ഥാനങ്ങളായ എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകൾ ചേർന്നായിരുന്നു പ്രതിഷേധറാലി സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹൂഗ്ലിയിൽ നിന്നാണ് മാർച്ച് തുടങ്ങിയത്.
ഈ മാർച്ച് കൊൽക്കത്ത നഗരത്തിന് സമീപത്ത് എത്തിയപ്പോഴേക്ക് നിരവധിപ്പേരാണ് റാലിയിൽ അണിനിരന്നത്. ‘നബന്ന ചലോ’ അഥവാ, നമുക്ക് നിയമസഭയിലേക്ക് പോകാം – എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു മാർച്ച്. കേന്ദ്ര – സംസ്ഥാനസർക്കാരുകൾ തൊഴിലില്ലാത്ത യുവാക്കൾക്കായി ഒന്നും ചെയ്യുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു. ഹൂഗ്ലിയില്‍ സിംഗൂരിൽ ഉപേക്ഷിക്കപ്പെട്ട നാനോ പ്ലാന്‍റിൽ നിന്നാണ് പ്രതിഷേധപ്രകടനം തുടങ്ങിയത്.