അച്ഛന്‍ നിരുത്സാഹപ്പെടുത്തിയിട്ടും സിനിമ എന്ന ആഗ്രഹം എന്നെ വിടാതെ അവിടെത്തന്നെ കിടന്നു: ധ്യാൻ ശ്രീനിവാസൻ
സ്‌കൂൾ, കോളേജ് വിദ്യാര്‍ഥിയായിരുന്ന കാലത്ത് സിനിയുടെ മോഹം പറഞ്ഞപ്പോഴൊക്കെ നിരുത്സാഹപ്പെടുത്തിയ ആളാണ് തന്റെ അച്ഛനെന്ന് ധ്യാന്‍ ശ്രീനിവാസന്‍. ‘നീ ഒരിക്കൽ പോലും സിനിമയില്‍ വരില്ലെന്നാണ് അച്ഛന്‍ എന്നോട് പറഞ്ഞത്. അതിന്റെ കാരണം ഞാന്‍ എഞ്ചിനീയറിംഗ് ഡ്രോപ്പൗട്ട് ആയിരുന്നു.
എഞ്ചിനീയറിംഗ് കോഴ്‌സ് പോലും പാസാവാത്ത ഞാന്‍ എങ്ങനെ സിനിമ പോലെ വിശാലമായ ഒരു മേഖലയില്‍ അതിജീവിക്കും എന്നൊക്കെയാണ് അച്ഛന്‍ അന്ന് ചോദിച്ചത്ഒരു മലയാള മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നു. പക്ഷെ അച്ഛന്‍ അന്ന് പറഞ്ഞ പല കാര്യങ്ങളും ശരിയായിരുന്നുവെന്ന് ലവ് ആക്ഷന്‍ ഡ്രാമയുടെ സംവിധായകനായപ്പോള്‍ മനസിലായെന്നും ധ്യാന്‍.
‘അച്ഛന്റെ സമീപനം ഒരുതരത്തിൽ ഗുണമാണ് ഉണ്ടാക്കിയത്. അച്ഛന്‍ പരമാവധി നിരുത്സാഹപ്പെടുത്തിയിട്ടും സിനിമ എന്ന ആഗ്രഹം വിടാതെ അവിടെത്തന്നെ കിടന്നു. പുള്ളി പണ്ട് ഒരിക്കൽ പറഞ്ഞ ഒരുപാട് ബുദ്ധിമുട്ടുകള്‍ ലവ് ആക്ഷന്‍ ഡ്രാമ ചെയ്തപ്പോള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. അത്തരത്തിലുള്ള ബുദ്ധിമുട്ടുകളൊക്കെ അറിയുന്നതുകൊണ്ടാവണം ഞങ്ങള്‍ സിനിമയിലേക്ക് എത്തുന്നത് അച്ഛന് വലിയ താല്‍പര്യമില്ലായിരുന്നത്.
സിനിമ എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് ഞങ്ങള്‍ രണ്ടുപേരോടും അച്ഛന്‍ പണ്ട് സംസാരിച്ചിട്ടുള്ളത്. ബിടെക്ക് കോഴ്‌സിൽ ഡ്രോപ്പൗട്ട് ആയപ്പോള്‍ പെട്ടിയും കിടക്കയുമെടുത്ത് വിട്ടോളാനാണ് അച്ഛന്‍ പറഞ്ഞത്’, ധ്യാന്‍ ശ്രീനിവാസന്‍പറയുന്നു.