കോണ്‍ഗ്രസില്‍ ‘പ്രേരക്മാരെ’ നിയമിക്കാനുള്ള നിര്‍ദ്ദേശത്തെ സോണിയ തള്ളി; പകരം ട്രെയിനര്‍-കോര്‍ഡിനേറ്റര്‍

single-img
13 September 2019

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം പാര്‍ട്ടിയെ വീണ്ടും വളര്‍ത്തിയെടുക്കാന്‍ ആര്‍എസ്എസ് ശൈലിയില്‍ പ്രേരകുമാരെ നിയമിക്കാനുള്ള നിര്‍ദ്ദേശത്തെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തന ശൈലി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. യോഗത്തില്‍ അത്തരത്തില്‍ നിര്‍ദ്ദേശം വന്നെങ്കിലും സോണിയ എതിര്‍ക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

ഹിന്ദി ഹൃദയഭൂമിയില്‍ വളര്‍ച്ച പിടിക്കാന്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ പ്രേരകുമാരെ നിയമിക്കണം എന്ന ആശയം പാര്‍ട്ടി പരിശീലന വിഭാഗത്തിന്റെ ഉത്തരവാദിത്വമുള്ള എഐസിസി സെക്രട്ടറി സച്ചിന്‍ റാവുവാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍, സംഘപരിവാര്‍ മാതൃകയില്‍ പ്രേരക് എന്ന പദം ഉപയോഗിക്കുന്നതിനെതിരെ യോഗത്തില്‍ തന്നെ വിമര്‍ശനമുയര്‍ന്നു.

ഇക്കാര്യത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക് ആണ് വിമര്‍ശനം തുടങ്ങിവെച്ചത്. ഇതിനെ തുടര്‍ന്ന്മറ്റ് നേതാക്കള്‍ വിമര്‍ശനം ഏറ്റെടുക്കുകയായിരുന്നു.ഒടുവില്‍ വിഷയത്തില്‍ സോണിയാ ഗാന്ധി ഇടപെടുകയും പ്രചാരക് എന്ന പദം ഉപയോഗിക്കേണ്ടതില്ല എന്ന് തീരുമാനമെടുക്കുകയായിരുന്നു. സമാന പദവിക്ക് നേരത്തെ തന്നെ ഉപയോഗിക്കുന്ന ട്രെയിനര്‍-കോര്‍ഡിനേറ്റര്‍ എന്ന പദം തുടര്‍ന്നും ഉപയോഗിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. അതേപോലെ തന്നെ ട്രെയിനര്‍-കോര്‍ഡിനേറ്റര്‍മാരുടെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തുന്നതിനും വേഗം കൂട്ടുന്നതിനും യോഗം തീരുമാനിച്ചു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കെതിരെ ഒക്ടോബര്‍ മാസത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനും കോണ്‍ഗ്രസ് ഈ യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.