ഭൂഗുരുത്വാകര്‍ഷണം കണ്ട് പിടിച്ചത് ഐന്‍സ്റ്റീന്‍; പ്രസ്താവനയുമായി കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍

single-img
12 September 2019

രാജ്യത്തെ വാഹന നിര്‍മ്മാണ മേഖലയുടെ തകര്‍ച്ചയില്‍ കാരണമായത് യൂബര്‍, ഒല തുടങ്ങിയ ഇ-ടാക്സികളാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞതിന്റെ പിന്നാലെ പുതിയ പ്രസ്താവനയുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ട്രോളുകള്‍ക്ക് വിധേനാകുന്നു. ഭൂഗുരുത്വാകര്‍ഷണം കണ്ട് പിടിച്ചത് ഐന്‍സ്റ്റീന്‍ ആണെന്നാണ് മന്ത്രിയുടെ പ്രസ്താവന. ഇന്ത്യ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക തളര്‍ച്ചയെ കുറിച്ച് സൂചിപ്പിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ജനങ്ങള്‍ ടെലിവിഷനില്‍ കാണുന്ന കണക്കുകള്‍ക്ക് പിന്നാലെ പോയാല്‍ കണക്ക് കൂട്ടിക്കൊണ്ടിരിക്കാനേ സാധിക്കൂ എന്നും കണക്കുകൂട്ടിയിരുന്നിരുന്നെങ്കില്‍ ഐന്‍സ്റ്റീന്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കില്ലായിരുന്നുവെന്നുമായിരുന്നു പിയുഷ് ഗോയലിന്റെ പ്രസ്താവന. ഇതോടൊപ്പം, ജനങ്ങളോട് ജിഡിപിയ്ക്കു പിന്നാലെ പോകരുതെന്നന്നും അദ്ദേഹം പറഞ്ഞു. “കണക്കിലേക്ക് നിങ്ങള്‍ കടക്കാതിരിക്കൂ. ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കുന്നതില്‍ കണക്ക് ഐന്‍സ്റ്റീനെ ഒരിക്കലും സഹായിച്ചിട്ടില്ല.” പിയുഷ് ഗോയല്‍ പറഞ്ഞു.

ഐന്‍സ്റ്റീന്‍ തന്റെ മുന്‍കാല അറിവുകള്‍ വെച്ച് ഘടനാപരമായ ഫോര്‍മുലകളിലൂടെ മാത്രമാണ് പോയിരുന്നതെങ്കില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാവുമായിരുന്നെന്ന് തനിക്കുതോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിധ്യത്തില്‍ വാണിജ്യ ബോര്‍ഡുമായുള്ള കൂടിക്കാഴ്ചയെതുടര്‍ന്ന് മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.