നിയമസഭയില്‍ ഇരുന്നുകൊണ്ട് പോണ്‍ വീഡിയോ കണ്ടത് ദേശവിരുദ്ധ പ്രവര്‍ത്തനമല്ല; കർണാടക മന്ത്രി

single-img
10 September 2019

സംസ്ഥാന നിയമസഭയില്‍ ഇരുന്ന് പോണ്‍ വീഡിയോ കണ്ടതിനെ തുടര്‍ന്ന് വിവാദത്തിലായ ലക്ഷ്മണ്‍ സാവദിയെ ഇപ്പോഴത്തെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാക്കിയതിനെ ന്യായീകരിച്ച് കര്‍ണാടക സംസ്ഥാന മന്ത്രി രംഗത്ത്. നിയമ പാര്‍ലമെന്‍ററികാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന ജെ സി മധുസ്വാമിയാണ് ലക്ഷ്മണ്‍ സാവദിയെ പിന്തുണച്ച് രംഗത്തെത്തിയത്. ‘നിയമസഭയില്‍ ഇരുന്നുകൊണ്ട് പോണ്‍ വീഡിയോ കണ്ടതിനെ ദേശവിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷ്മണ്‍ സാവദിക്ക് ഒരിക്കൽ ഒരു തെറ്റുപറ്റി. എന്നാൽ അതിന്‍റെ പേരില്‍ അദ്ദേഹത്തെ എല്ലാകാലത്തും വിമര്‍ശിക്കുന്നത് ശരിയല്ല’. ഇനി അദ്ദേഹം മന്ത്രിയാകാന്‍ പാടില്ലെന്ന നിലപാടെടുക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാദത്തിലായ ലക്ഷ്മണ്‍ സാവദി ഉള്‍പ്പെടെ മൂന്ന് പേരെ കഴിഞ്ഞ ദിവസമാണ് യെദ്യൂരപ്പ സര്‍ക്കാര്‍ ഉപമുഖ്യമന്ത്രിമാരായി നിയമിച്ചത്. സാവദിയെ ഉപമുഖ്യമന്ത്രിയായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. ബിജെപിക്ക് നാണം ഉണ്ടോ എന്നായിരുന്നു സിദ്ധരാമയ്യയുടെ ചോദ്യം. ഇതിന് മറുപടിയായാണ് ജെ.സി മധുസ്വാമിയുടെപ്രതികരണവുമായി എത്തിയത്.

2012 ല്‍ സംസ്ഥാനത്തിൽ നിയമസഭ സമ്മേളനം നടക്കുന്ന സമയത്താണ് ലക്ഷ്മണ്‍, സി സി പാട്ടീല്‍, കൃഷ്ണ പാലേമര്‍ എന്നിവര്‍ അശ്ലീല വീഡിയോ കണ്ടത്. തങ്ങൾ വിദ്യാഭ്യാസ ആവശ്യത്തിനായാണ് വീഡിയോ കണ്ടതെന്നും മദ്യപാന പാര്‍ട്ടികളെക്കുറിച്ച് പഠിക്കുകയായിരുന്നുവെന്നുമാണ് ലക്ഷ്മണ്‍ അന്ന് വിശദീകരിച്ചത്.