വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ല; സുപ്രീം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം

single-img
9 September 2019

രാജ്യത്ത് വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യം അല്ലാതാക്കിയ സുപ്രീം കോടതിയുടെ വിധിക്കെതിരെ ഇന്ത്യന്‍ സൈന്യം. വിധിക്കെതിരായി അപ്പീല്‍ നല്‍കുമെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക നേതൃത്വം ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയവുമായി ചര്‍ച്ച നടത്തി. വൈകാതെ തന്നെ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ വര്‍ഷമാണ്‌ രാജ്യത്ത് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് സുപ്രീം കോടതി വിധിച്ചത്.

സുപ്രീം കോടതിയുടെ ഈ വിധി സൈന്യത്തില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സൈന്യത്തിന്‍റെ വിലയിരുത്തല്‍. സൈനിക നിയമം അനുസരിച്ച് സഹപ്രവര്‍ത്തകരുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഏറ്റവും വലിയ രണ്ടാമത്തെ കുറ്റകൃത്യമാണ്. സുപ്രീം കോടതി വിവാഹേതര ലൈംഗിക ബന്ധം കുറ്റമാണെന്ന 497ാം വകുപ്പ് റദ്ദാക്കിയതിലൂടെ സൈന്യത്തിന്‍റെ ഈ ചട്ടം സ്വാഭാവികമായി റദ്ദാക്കപ്പെടും.

ഇങ്ങിനെ സംഭവിക്കുന്നത് സൈനികര്‍ക്കിടയില്‍ ആശങ്കയും മാനസിക സമ്മര്‍ദ്ദവുമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഡ്യൂട്ടിയുടെ ഭാഗമായി മാസങ്ങളോളും ഭാര്യയുമായി അകന്നുകഴിയേണ്ട സാഹചര്യം സൈനികര്‍ക്കുണ്ടാകും. ഇതുപോലുള്ള സാഹചര്യങ്ങളില്‍ സൈനികര്‍ക്ക് ആശ്വാസമായിരുന്ന നിയമമാണ് ഇല്ലാതായതെന്ന് സൈനികര്‍ പറയുന്നു.