മേഘാലയിലേക്ക് സ്ഥലം മാറ്റിയത് അസ്വാഭാവിക നടപടി; രാജിക്കൊരുങ്ങി രാജ്യത്തെ രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരിലൊരാളായ വിജയ കമലേഷ്
തമിഴ്നാട്ടിൽ നിന്നും മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി കൊളീജിയം തള്ളിയ പിന്നാലെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍ രമണി രാജിവെക്കുന്നു. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്ക് നല്‍കിയ വിരുന്നിലാണ് സഹപ്രവര്‍ത്തകരോട് വിജയ കമലേഷ് താഹില്‍രമണി താൻരാജി വെക്കുന്നു എന്ന കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാഷ്ട്രപതിക്ക് ചീഫ് ജസ്റ്റിസ് കത്തയക്കുമെന്നും രാജി അയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ മാസം 28നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയം താഹില്‍രമണിയെ മേഘാലയിലേക്ക് സ്ഥലം മാറ്റാന്‍ ഉത്തരവിട്ടത്. ഇതിനെതിരെ പുനഃപരിശോധന ആവശ്യപ്പെട്ടുകൊണ്ട് ചീഫ് ജസ്റ്റിസ് വിജയ കമലേഷ് അപ്പീൽ നൽകിയിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അയച്ചത് അസ്വാഭാവിക നടപടിയായിട്ടാണ് താഹില്‍രമണി വിലയിരുത്തിയത്.
നിലവിൽ രാജ്യത്തെ ഏറ്റവും സീനിയര്‍ ജഡ്ജിമാരിലൊരാളാണു വിജയ താഹില്‍രമണി; അതേപോലെ രാജ്യത്തെ 2 വനിതാ ചീഫ് ജസ്റ്റിസുമാരിലൊരാളും. ജമ്മു കാശ്മീര്‍ ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍ ആണു മറ്റൊരാള്‍. തമിഴ്‌നാട്ടിലെ മദ്രാസ് ഹൈക്കോടതിയില്‍ 75 ജഡ്ജിമാരും മേഘാലയ ഹൈക്കോടതിയില്‍ മൂന്ന് ജഡ്ജിമാരുമാണുള്ളത്. മേഘാലയയിലെ ചീഫ് ജസ്റ്റിസ് എ കെ മിത്തലിനെയാണ് മദ്രാസ് ഹൈക്കോടതിയിലേക്ക് കൊളീജിയം പകരം സ്ഥലം മാറ്റിയത്.