ചെന്നൈയിൽ നിർബന്ധിത ബാലവേല ചെയ്തിരുന്ന 52 കുട്ടികൾ ഉൾപ്പെടെ 61 തൊഴിലാളികളെ മോചിപ്പിച്ചു
ചെന്നൈ: ചെന്നൈയിലെ സ്വകാര്യ ആഭരണ നിര്‍മാണ യൂണിറ്റുകളില്‍ നിർബന്ധിത ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്ന 52 കുട്ടികൾ ഉൾപ്പെടെ 61 വടക്കേന്ത്യന്‍ തൊഴിലാളികളെ ചെന്നൈ പൊലീസ് മോചിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത 52 ആണ്‍കുട്ടികളും ഉള്‍പ്പെടുന്ന സംഘത്തെയാണ് മോചിപ്പിച്ചത്.
കോണ്ടിത്തോപ്പ് വാള്‍ടാക്സ് റോഡിലെ അഞ്ച് ജ്വല്ലറി യൂണിറ്റുകളില്‍ ആറു വര്‍ഷമായി ജോലി ചെയ്തിരുന്ന പശ്ചിമബംഗാള്‍ സ്വദേശികളായ 61 പേരും 22 വയസിന് താഴെയുള്ളവരാണ്. അതായത് ഇവിടെ എത്തുമ്പോൾ എല്ലാവരും 18 വയസിൽ താഴെ മാത്രം പ്രായമുള്ളവരായിരുന്നു എന്നാണ് ഇത് നൽകുന്ന സൂചന.
‘ഇന്‍റര്‍നാഷനല്‍ ജസ്റ്റീസ് മിഷന്‍ (ഐ .ജെ.എം) എന്ന സന്നദ്ധ സംഘടന നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. രക്ഷിതാക്കള്‍ക്ക് കുറഞ്ഞ തുക മുന്‍കൂര്‍ നല്‍കിയ യൂണിറ്റുടമകള്‍ ദിവസവും 14 മണിക്കൂര്‍ വരെ തുടര്‍ച്ചയായി കുട്ടികളെ പണിയെടുപ്പിച്ചിരുന്നതായാണ് വിവരം.