കാശ്മീരിന് ഇതുവരെയുണ്ടായിരുന്നത് വിവേചനം മാത്രം ഇപ്പോൾ പൂർണ്ണമായും ഇന്ത്യയുടെ ഭാഗമായി; അജിത് ഡോവൽ
ന്യു ഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ ഭൂരിപക്ഷം കശ്മീരികളും സ്വാഗതം ചെയ്യുന്നുണ്ടെന്ന് തനിക്ക് വ്യക്തമായ ബോധ്യമുണ്ടെന്ന് അജിത് ഡോവല്‍. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയാകും ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.
“370-ാം അനുച്ഛേദപ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്നത് പ്രത്യേക പദവിയല്ല, പ്രത്യേക വിവേചനമായിരുന്നു. അത് റദ്ദാക്കുന്നതിലൂടെ കശ്മീരികളെ മറ്റ് ഇന്ത്യക്കാര്‍ക്കൊപ്പമാക്കുകയാണ് ചെയ്തത്. ഭൂരിപക്ഷം കശ്മീരികളും 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ അനുകൂലിക്കുന്നവരാണെന്ന് ബോധ്യം വന്നിട്ടുണ്ട്. എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ഒരു ന്യൂനപക്ഷം മാത്രമാണ്. എന്നാല്‍ അവരുടെ ശബ്ദം കശ്മീരികളുടെ ശബ്ദമായി വ്യാഖ്യാനിക്കപ്പെടുകയാണ്” അജിത് ഡോവൽ ഡൽഹിയിൽ പറഞ്ഞു.
ജമ്മു കശ്മീരിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ അടക്കമുള്ളവയുടെ നിയന്ത്രണങ്ങള്‍ നീക്കുക പാകിസ്ഥാന്റെ ഇക്കാര്യത്തിലെ സമീപനം നോക്കിയിട്ടാകും. പാകിസ്താന്റെ മൊബൈല്‍ ടവറുകള്‍ അടക്കം ഉപയോഗിക്കാൻ നൽകി ഭീകരവാദികൾക്ക് അനുകൂല സാഹചര്യം ഒരുക്കുന്നത് നിർത്തണം. അങ്ങനെയാണെങ്കില്‍ തീവ്രവാദികളുടെ ഇടപെടലുകളും ഭീഷണിയും ഇല്ലാതാകും. അതോടെ ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കശ്മീരികളുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണ്. തീവ്രവാദികളെ തുരത്തുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനുമായാണ് പൊലീസും കേന്ദ്ര സേനയും കശ്മീരിൽ തുടരുന്നതെന്നും അദ്ദേഹം അറിയിച്ചു.