അസമിൽ വീണ്ടും സായുധ സേനയ്ക്ക് പ്രത്യേക അധികാരം; മുൻകാല പ്രാബല്യത്തോടെ കാലാവധി നീട്ടി

single-img
7 September 2019

ദേശീയ പൗരത്വ രജിസ്റ്റർ വിഷയത്തിൽ കലുഷിതമായ സാമൂഹികാവസ്ഥ നിലനിൽക്കുന്ന അസമിൽ സായുധ സേനയുടെ പ്രത്യേക അധികാരം കേന്ദ്ര സർക്കാർ ആറ് മാസത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ മാസം 28 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് സർക്കാർ കാലാവധി നീട്ടിയിരിക്കുന്നത്.

അഫ്‌സ്‌പ എന്ന ഈ നിയമ പ്രകാരം സായുധ സേനയ്ക്ക് എവിടെയും ഓപ്പറേഷൻ നടത്താനും ആരെയും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും ഉൾപ്പെടെ അധികാരമുണ്ടാകും. അസമിലെ ആഭ്യന്തര രാഷ്ട്രീയ കാര്യ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് മുൻപ് സംസ്ഥാനത്തിൽ 1990 ലാണ് അഫ്‌സ്‌പ നിയമം നടപ്പിലാക്കിയത്.

പിന്നീട് 2017 സെപ്‌തംബറിൽ നിയമം സർക്കാർ റദ്ദാക്കി. തുടർന്നും അസമിൽ സൈന്യത്തിന് പ്രത്യേക അധികാരം വേണോ എന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലായിരുന്നു. ഇതാണ് വീണ്ടും പ്രാബല്യത്തിൽ വന്നിരിക്കുന്നത്.