പി എസ് സി പരീക്ഷാ തട്ടിപ്പ്; പ്രതികളെ ചോര്‍ത്തിയ ചോദ്യപേപ്പറിൽ വീണ്ടും പരീക്ഷ എഴുതിപ്പിക്കണമെന്ന് ക്രൈംബ്രാഞ്ച്
തട്ടിപ്പിലൂടെ പിഎസ്‍സി പോലീസ് പരീക്ഷയുടെ റാങ്ക് പട്ടികയിൽ ഇടം നേടിയ പ്രതികളെ വീണ്ടും അതേ പരീക്ഷ എഴുതിപ്പിക്കണമെന്ന് ക്രൈംബ്രാഞ്ച്. പ്രതികൾ ചോര്‍ത്തിയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് വീണ്ടും മാതൃകാ പരീക്ഷ നടത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.
കാസർകോട് പോലീസ് കോണ്‍സ്റ്റബിൾ ബറ്റാലിയനിലേക്ക് നടന്ന പരീക്ഷയില്‍ മുഖ്യ പ്രതികളായ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 21-ാം റാങ്കുമായിരുന്നു ലഭിച്ചത്. പുതിയ തീരുമാനം അനുസരിച്ച് വീണ്ടും പരീക്ഷ നടത്താന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. അതേസമയം, പ്രതികള്‍ക്ക് കോപ്പിയടിക്കാന്‍ സഹായം നല്‍കിയെന്ന് കസ്റ്റഡിയിലുള്ള അഞ്ചാംപ്രതിയായ പോലീസുകാരന്‍ ഗോകുല്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു.
പരീക്ഷ ആരംഭിച്ച ശേഷം ചോദ്യപേപ്പർ തനിക്ക് ചോര്‍ന്ന് കിട്ടിയെന്നും പിഎസ്‍സി പരിശീലനകേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്‍റെ സഹായത്തോടെ ഉത്തരങ്ങൾ സന്ദേശങ്ങളായി അയച്ചുകൊടുത്തു എന്നുമായിരുന്നു ഗോകുലിന്‍റെ മൊഴി. പക്ഷെ ചോദ്യപേപ്പർ ആരാണ് ചോർത്തി നൽകിയതെന്ന് അറിയില്ലെന്നും ഗോകുല്‍ പറഞ്ഞിരുന്നു.
അന്വേഷണം നടക്കുന്ന വേളയില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാൻ പിഎസ്‍സി സ്വീകരിച്ച നടപടികള്‍ കാരണമായെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ വിലയിരുത്തൽ. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയ ഉടന്‍ തന്നെ പ്രതികള്‍ ഉപയോഗിച്ച മൊബൈലിന്‍റെ വിശദാംശങ്ങള്‍ പിഎസ്‍സി പുറത്തുവിട്ടിരുന്നു. അതോടെയാണ് പ്രതികള്‍ ഒളിവിൽ പോയതും തെളിവുകള്‍ നശിപ്പിക്കപ്പെടാൻ ഇടയായതുമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്.