കുറ്റവാളിയെ ലോക്കപ്പില്‍ നിന്നും ഇറക്കാനായി എകെ 47 തോക്കുകളുമായി സംഘം; സിനിമാ രംഗങ്ങളെ വെല്ലുന്ന സംഭവം നമ്മുടെ രാജ്യത്ത് തന്നെ
ജയിലിൽ കിടക്കുന്ന കൊടും കുറ്റവാളിയെ ഇറക്കാനായി പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാസംഘം. രാജസ്ഥാനിലുള്ള ആൾവാവാറിലാണ് ഹിന്ദി സിനിമകളിലെ രംഗങ്ങളെ വെല്ലുന്ന സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ വാഹനത്തിലെത്തിയ 20 അംഗ സംഘം ബെഹ്‌റോര്‍ പോലീസ് സ്റ്റേഷന് മുന്നിലെത്തി. തുടർന്ന് സ്റ്റേഷന്‍ പരിസരത്ത് എകെ 47 ഉപയോഗിച്ച് 40 റൗണ്ട് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലക്കേസ് പ്രതിയെ ലോക്കപ്പില്‍ നിന്നിറക്കി.
ഇത്തരത്തിൽ സാഹസികവും ഭീകരാന്തരീക്ഷവുമായി ഹരിയാനയിലെ കൊടും ക്രിമിനലായ വിക്രം ഗുര്‍ജര്‍ എന്ന യുവാവിനെയാണ് സംഘം രക്ഷിച്ചത്. ഹരിയാനയിലെ കുപ്രസിദ്ധനായ ഡോ. കുല്‍ദീപിന്റെ സംഘാംഗമാണ് വിക്രം ഗുര്‍ജര്‍. ഇയാൾ പോലീസ് കോണ്‍സ്റ്റബിളടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. സ്റ്റേഷനിൽ നിന്നും രക്ഷപ്പെടുത്തിയ കുറ്റവാളിയുമായി കടന്ന സംഘത്തിന്റെ വാഹനം കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ കേടായി.
ഇതിനെ തുടർന്ന് സംഘം പിന്നാലെ അതുവഴിയെത്തിയ സ്‌കോര്‍പിയോ കാറിനെ തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടി തട്ടിയെടുത്തശേഷം കടന്നുകളയുകയായിരുന്നു. ഇവരെ പോലീസ് പിന്തുടര്‍ന്നെങ്കിലും സംഘത്തിനെ പിടിക്കാന്‍ സാധിച്ചില്ലെന്ന് ബെഹ്‌റോര്‍ എസ്പി അമന്‍ദീപ് കപൂര്‍ പറഞ്ഞു. ഇവരെ പിടികൂടാന്‍ രാജസ്ഥാന്‍ ഡിജിപി ഭൂപേന്ദ്ര യാദവ് സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിനെ നിയോഗിച്ചു.