ആര്‍ട്ടിക്കിള്‍ 370, അയോധ്യാ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി ശശി തരൂര്‍ എംപി

single-img
5 September 2019

ഡല്‍ഹി; മോദി അനുകൂലപ്രസ്താവനയുടെ വിവാദം കെട്ടടങ്ങിയതിനു പിറകേ കോണ്‍ഗ്രസിനെ വെട്ടിലാക്കി ശശി തരൂര്‍ എംപി. ഇത്തവണ ആര്‍ട്ടിക്കിള്‍ 370,അയോധ്യ രാമക്ഷേത്രം വിഷയങ്ങളിലാണ് തരൂരിന്റെ അഭിപ്രായപ്രകടനം.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം എക്കാലത്തും നിലനില്‍ക്കേണ്ടതാണെന്ന അഭിപ്രായമില്ലെന്നും, അയോധ്യയില്‍ രാമക്ഷേത്രം ആവശ്യമാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

‘370ാം അനുച്ഛേദം എല്ലാ കാലത്തും അതേപടി നിലനിര്‍ത്തുന്നതിനായി വാദിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എല്ലാ കാലത്തും നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല കശ്മീരിന്റെ പ്രത്യേക പദവി എന്നാണ് തന്റെ നിലപാട്. 370ാം അനുച്ഛേദം എത്ര കാലം നിലനിര്‍ത്തേണ്ടത് ആവശ്യമാണോ അത്രയും കാലം അത് നിലനിന്നാല്‍ മതി എന്നായിരുന്നു നെഹ്‌റുവിന്റെയും കാഴ്ചപ്പാട്’ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു.

അയോധ്യയുമായി ബന്ധപ്പെട്ട ചരിത്രം ആഴത്തില്‍ പരിശോധിച്ചാല്‍ അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. അവിടുത്തെ ജനങ്ങളുടെ വിശ്വാസം അതൊരു രാമക്ഷേത്രം ആയിരുന്നു എന്നാണ്. മറ്റു സമുദായങ്ങളുടെ ആരാധനാ സ്ഥലങ്ങള്‍ നശിപ്പിക്കാതെ അവിടൊരു ക്ഷേത്രം ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു.

മോദി അനുകൂല പ്രസ്താവനയുടെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി തരൂര്‍ പുതിയ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ബിജെപി അനുകൂല പരാമര്‍ശങ്ങള്‍ പാര്‍ട്ടിയില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് വഴിയൊരു ക്കുമെന്നതില്‍ തര്‍ക്കമില്ല.