പുത്തുമല മണ്ണിടിച്ചിലിന് കാരണം പ്രദേശത്തെ സ്വാഭാവിക പ്രകൃതിയെ നശിപ്പിച്ചത്: മാധവ് ഗാഡ്ഗില്‍
വയനാട് ജില്ലയിലെ പുത്തുമല മണ്ണിടിച്ചില്‍ ദുരന്തത്തിന് കാരണം ചെങ്കുത്തായ പ്രദേശത്തുണ്ടായിരുന്ന സ്വാഭാവിക പ്രകൃതിയെ നശിപ്പിച്ചതാണെന്ന് പ്രൊഫ. മാധവ് ഗാഡ്ഗില്‍ . അവിടെ ഉണ്ടായത് സാധാരണ മണ്ണിടിച്ചിലല്ല, മറിച്ച് സോയില്‍ പൈപ്പിംഗ് പ്രതിഭാസമാണെന്ന ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ റിപ്പോർട്ടിനെ മാധവ് ഗാഡ്ഗില്‍ തള്ളികളയുകയും ചെയ്തു. പുത്തുമല പോലെ ചെങ്കുത്തായി കിടക്കുന്ന പ്രദേശങ്ങളിലെ മണ്ണിനെ ഉറപ്പിച്ചു നിർത്തുന്നത് അവിടുത്തെ സ്വാഭാവിക സസ്യങ്ങളും മരങ്ങളുമാണ്.
അവയെ നശിപ്പിച്ചാല്‍ മണ്ണിന്റെ ഉറപ്പ് കുറയും. തോട്ടങ്ങള്‍ ഉണ്ടാക്കാനായി മണ്ണ് വെട്ടി നിരപ്പാക്കിയതും, അശാസ്ത്രീയമായ രീതിയിലെ വീട് നിർമാണവുംദുരന്തത്തിന് കാരണമായിട്ടുണ്ടെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. അതേസമയം, വിദഗ്ധരെന്ന് വിശേഷിപ്പിക്കുന്നവരെ, നിർഭാഗ്യവശാല്‍ കണ്ണടച്ച് വിശ്വസിക്കാന്‍ സാധിക്കില്ലെന്നും പണത്തിന് വേണ്ടി എന്തും പറയുകയും എഴുതുകയും ചെയ്യുന്നവരായി അവർ മാറിയെന്നും
സംസ്ഥാന മണ്ണ് സംരക്ഷണ ഓഫീസറുടെ റിപ്പോർട്ടിനെ പരാമര്‍ശിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ന് പുത്തുമല ദുരന്തഭൂമി സന്ദർശിച്ചശേഷം കല്പറ്റയില് പൊതുചടങ്ങില്‍ പ്രസംഗിച്ച മാധവ് ഗാഡ്ഗിലിനെ കേള്‍ക്കാന്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോർട്ടിന്റെ രൂക്ഷ വിമർശകരടക്കം നൂറുകണക്കിന് ആളുകളാണ് എത്തിയത്.