യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പിജെ ജോസഫ്; കൂവി വിളിച്ച് ജോസ് കെ മാണി വിഭാഗം പ്രവര്‍ത്തകര്‍
യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കേരളാ കോൺഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നം അനുവദിച്ചില്ലെങ്കിലും സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പിജെ ജോസഫ് എത്തി. കോൺഗ്രസ്, യുഡിഎഫ് മുന്നണി നേതാക്കൾക്കൊപ്പം കൺവെൻഷൻ വേദിയിലേക്ക് എത്തിയ പിജെ ജോസഫിനെ കണ്ടപ്പോൾ ജോസ് കെ മാണി പ്രവര്‍ത്തകര്‍ കൂവി വിളിക്കുകയും ഗോ ബാക് മുഴക്കുകയും ചെയ്തു. പ്രവർത്തകരെ അഭിസംബോധന ചെയ്ത പി ജെ ജോസഫ് കെഎം മാണിയെ പ്രകീര്‍ത്തിച്ചാണ് പ്രസംഗം തുടങ്ങിയത്.
പാലാ മണ്ഡലത്തിലെ വികസനവും കെഎം മാണിയുമായി തനിക്ക് ഉണ്ടായിരുന്ന വ്യക്തിപരമായ അടുപ്പവും വിവരിച്ച പിജെ ജോസഫ് ഈ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ യുഡിഎഫ് ഒറ്റക്കെട്ടാകുമെന്നും വിജയം ഉറപ്പാണെന്നും പ്രതികരിച്ചു. തനിക്ക് വ്യക്തിപരമായ വിരോധം ആരുമായും ഇല്ല. ഇപ്പോഴുള്ള തര്‍ക്കം പാര്‍ട്ടിക്ക് അകത്താണ്.
ജോസ് കെ മാണിയുമായി തുടരുന്ന അഭിപ്രായ വ്യത്യാസം അധികം വൈകാതെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിജെ ജോസഫ് പ്രസംഗത്തിൽ പറഞ്ഞു. ഇതിന് മുൻപ് രണ്ട് പാര്‍ട്ടിയായി നിന്നപ്പോൾ കെഎം മാണി വിളിച്ചപ്പോൾ മന്ത്രിസഭ വിട്ട് ഇറങ്ങി വന്നയാളാണെന്ന് മറക്കരുതെന്നും പിജെ ജോസഫ് പ്രസംഗത്തിൽ ഓര്‍മ്മിപ്പിച്ചു.പാലാ മണ്ഡലത്തിൽ ജോസ് ടോം യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.