സാമ്പത്തിക തട്ടിപ്പ് കേസിൽ ജാസ്മിൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്: താൻ ഖത്തറിൽ അവധിക്കാലം ആഘോഷിക്കാൻ പോയതാണെന്ന് ജാസ്മിൻ ഷായുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: നഴ്സസ് അസോസിയേഷൻ സാമ്പത്തിക തട്ടിപ്പ് കേസില്‍ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഉൾപ്പടെ നാലു പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ചിന്റെ ലുക്ക് ഔട്ട് നോട്ടീസ്. വ്യാഴാഴ്ചത്തെ പത്രമാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് പരസ്യം നല്‍കിയിട്ടുണ്ട്.
ഒന്നാം പ്രതി യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിന്‍ ഷാ, രണ്ടാം പ്രതിയായ യുഎൻഎ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, മൂന്നാം പ്രതി ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ നിധിന്‍ മോഹന്‍, ഓഫീസ് ജീവനക്കാരന്‍ ജിത്തു എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവര്‍ ഏറെ ദിവസങ്ങളായി ഒളിവില്‍ കഴിയുകയാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
എന്നാൽ താൻ കുടുംബത്തോടൊപ്പം ഖത്തറിൽ അവധിക്കാലം ആഘോഷിക്കാൻ പോയതാണെന്ന് ജാസ്മിൻ ഷാ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. താൻ ഖത്തറിലുള്ള വിവരം തന്റെ എല്ലാ സുഹൃത്തുക്കൾക്കും അറിയാമെന്നും ക്രൈം ബ്രാഞ്ച് തന്നെ വേട്ടയാടുകയാണെന്നുമാണ് ജാസ്മിൻ ഷായുടെ ആരോപണം.
2019 ഏപ്രിൽ 11നാണ് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ഫണ്ടിൽ നിന്ന് 3.5 കോടിയോളം രൂപ തട്ടിയതായി പരാതി ഡി.ജി.പിക്ക് ലഭിച്ചത്. ജാസ്മിൻ ഷായുടെ നേതൃത്വത്തിലാണ് സാമ്പത്തിക ക്രമക്കേട് നടന്നതെന്ന് ആരോപിച്ച് സംസ്ഥാന വൈസ് പ്രസിഡൻറ് സിബി മുകേഷാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ കേസെടുക്കാൻ ഉത്തരവിട്ടത്. കേസിനെതിരെ പ്രതികൾ കോടതിയെ സമീപിച്ചെങ്കിലും വിശദ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.