ഐഎൻഎക്സ് മീഡിയ കേസിൽ ചിദംബരത്തിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

single-img
5 September 2019

ന്യു ഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇപ്പോൾ ചിദംബരത്തിന് മുൻകൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ചാണ് സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ എൻഫോഴ്സ്മെന്‍റിന് പി ചിദംബരത്തെ അറസ്റ്റ് ചെയ്യാം. സിബിഐ കസ്റ്റഡി ഇന്ന് തീരാനിരിക്കെയാണ് എൻഫോഴ്സ്മെന്‍റ് കേസിൽ പി ചിദംബരത്തിന് കനത്ത തിരിച്ചടി.

മൂന്ന് ദിവസം നീണ്ട വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസ് ഭാനുമതിയും ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും അടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. ചിദംബരത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കീഴ്‌ക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി അനുമതി നൽകി.

മുൻകൂര്‍ ജാമ്യം ആരുടേയും മൗലിക  അവകാശമല്ലെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ ഗൗരവമുള്ളതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. തനിക്കുള്ള സ്വത്തിനെല്ലാം കൃത്യമായ രേഖകളുണ്ടെന്നും ഒരു തെളിവും എൻഫോഴ്മെന്‍റിന് കയ്യിലില്ലെന്നും ചിദംബരം വാദിച്ചു. എന്നാൽ ചിദംബരത്തിനെതിരായ കുറ്റങ്ങൾ മുദ്രവച്ച കവറിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് സുപ്രീംകോടതിയിൽ സമര്‍പ്പിച്ചിരുന്നു.