യൂണിവേഴ്‌സിറ്റിയിലെ ആക്രമണം കണ്ടു നിന്നു ;അമലിനെ ജീപ്പിനുള്ളിലിട്ട് മര്‍ദിച്ചു :എസ്‌ഐ അമൃത് രംഗനെതിരെ എസ്എഫ്‌ഐ
തെരഞ്ഞെടുപ്പിന് ശേഷം ക്യാമ്പസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ആക്രമണം നേരിടേണ്ടി വന്നപ്പോള്‍ ക്രമസമാധാനം ഉറപ്പുവരുത്തേണ്ട എസ്‌ഐ അമൃത് രംഗന്‍ ആക്രമണം കണ്ടാസ്വദിക്കുകയിരുന്നുവെന്ന ആരോപണവുമായി എസ്എഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റി രംഗത്ത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ക്യാമ്പസിലുണ്ടായിരുന്ന അമല്‍ ഇടപെടല്‍ ആവശ്യപ്പെട്ടപ്പോള്‍ ജീപ്പിനുള്ളിലിട്ട് മര്‍ദിച്ചെന്നും എസ്എഫൈ ആരോപിക്കുന്നു.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ മുന്‍ എബിവിപി യൂണിറ്റ് സെക്രട്ടറിയും, സജീവ സംഘപരിവാര്‍ പ്രവര്‍ത്തകനുമായിരുന്ന എസ്‌ഐ അമൃത് രംഗന്‍ ഇടത് വിരോധവും എസ്എഫ്‌ഐ വിരുദ്ധയും മനസ്സില്‍ വച്ചാണ് പെരുമാറിയതെന്നും ജില്ലാ കമ്മിറ്റി ആരോപിക്കുന്നു.
കുസാറ്റിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിൽ എസ്എഫ്‌ഐ ജയിച്ചതിനെത്തുടർന്ന് മലബാറീസ് എന്ന പേരുള്ള അരാഷ്ട്രീയ സംഘത്തിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെയും യൂണിയന്‍ ഓഫീസിന് നേരെയും ആക്രമണം നടന്നുവെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.
തെരഞ്ഞെടുപ്പിന് ശേഷം ക്യാമ്പസിൽ എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ മാരകമായ അക്രമണം നടക്കുമ്പോൾ ക്രമസമാധാനം ഉറപ്പ് വരുത്താൻ ചുമതലയുള്ള കളമശ്ശേരി SI ശ്രീ അമൃത് രംഗൻ എസ് എഫ് ഐ പ്രവർത്തകർ ആക്രമിക്കപ്പെടുന്നത് കണ്ടാസ്വദിക്കുകയാണുണ്ടായത്.
ജില്ലാ കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം കൊടുക്കാൻ ക്യാമ്പസിലുണ്ടായിരുന്ന SFI ജില്ലാ പ്രസിഡന്റ് സ: അമൽ ജോസ് വിഷയത്തിലിടപെടാൻ ആവശ്യപ്പെട്ടെങ്കിലും, സഖാവിനെ കഴുത്തിന് കുത്തിപ്പിടിച്ച് ജീപ്പിനുള്ളിലേക്കിടാനും, പോലീസ് ജീപ്പിനുള്ളിലിട്ട് ക്രൂരമായ് മർദ്ദിക്കാനുമാണ് SI തയ്യാറായത്, മർദ്ദനത്തിനൊടുവിൽ സഖാവിനെ അമിനിറ്റി സെന്ററിന് മുന്നിലെ റോഡിൽ തള്ളിയിട്ട് ജീപ്പെടുത്ത് പോകുന്ന സാഹചര്യമാണുണ്ടായത്.
കൃത്യനിര്‍വഹണ്ണത്തില്‍ വീഴ്ചപറ്റിയെന്ന് അറിയാതിരിക്കാന്‍ വേണ്ടിയാണ് അമൃത് രംഗന്‍ വിഷയമന്വേഷിച്ചു വിളിച്ച സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ പ്രകോപിപ്പിച്ച് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതതെന്നാണ് എസ്എഫ്ഐയുടെ ആരോപണം.