പിഎസ്‍സി പരീക്ഷാ തട്ടിപ്പ്: പൊട്ടിക്കരച്ചിലോടെ കുറ്റങ്ങള്‍ സമ്മതിച്ച് കസ്റ്റഡിയിലായ പോലീസുകാരൻ ഗോകുൽ

single-img
4 September 2019

വിവാദമായ പിഎസ്‍സി പരീക്ഷാ തട്ടിപ്പ് കേസില്‍ ചോദ്യപേപ്പർ തനിക്ക് ലഭിച്ചത് യൂണിവേഴ്സിറ്റി കോളേജിൽ നിന്നാണെന്ന് കസ്റ്റഡിയിലുള്ള പോലീസുകാരൻ ഗോകുലിന്റെ മൊഴി. പോലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഗോകുൽ കുറ്റങ്ങൾ സമ്മതിച്ചത്. കേസ് അന്വേഷിക്കുന്ന ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കേസില്‍ അഞ്ചാം പ്രതിയായ ഗോകുൽ വെളിപ്പെടുത്തൽ നടത്തിയത്.

കേസിലെ പ്രതിയായ പ്രണവ് പറഞ്ഞ പ്രകാരം ഒരാൾ ചോദ്യപേപ്പർ എത്തിച്ചുവെന്നും സഫീറും താനും ചേർന്ന് ഉത്തരങ്ങൾ മൊബൈലിൽ നിന്നും എസ്എംഎസായി അയച്ചുവെന്നും ഗോകുൽ വെളിപ്പെടുത്തി. തിരുവനന്തപുരം സംസ്കൃത കോളേജിന് മുന്നിൽ വച്ചാണ് ഉത്തരങ്ങൾ അയച്ചുകൊടുത്തതെന്നും ഉത്തരം കണ്ടെത്താൻ പ്രണവ് പറഞ്ഞുവിട്ടവരും അവിടെ എത്തിയിരുന്നെന്നും ഗോകുൽ നൽകിയ മൊഴിയിലുണ്ട്.

പരീക്ഷാ തട്ടിപ്പ് പുറത്തുവന്നതോടെ പ്രണവിനൊപ്പമാണ് ഒളിവിൽ പോയതെന്നും ഗോകുൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എന്നാൽ ഉത്തരം ലഭിക്കാൻ പ്രണവ് സഹായിക്കാനായി വിളിച്ചവർ ആരെന്ന് അറിയില്ലെന്നാണ് ഗോകുൽ പറയുന്നത്. തനിക്ക് സുഹൃത്തായ പ്രണവിനെ സഹായിക്കുക എന്നത് മാത്രമായിരുന്നു ലക്‌ഷ്യം. പരീക്ഷ ആരംഭിച്ച ശേഷമാണ് ചോദ്യപ്പേപ്പർ കൈയിൽ കിട്ടിയത്. ഗോകുൽ ഉത്തരങ്ങൾ അയക്കാനായി ഉപയോഗിച്ച സിം കാർഡ് ഗോകുലിന്റെ തന്നെ ബന്ധുവിന്‍റെ വീട്ടിൽ നിന്ന് തെളിവായി കണ്ടെടുത്തിട്ടുണ്ട്.

ചോദ്യം ചെയ്യൽ ആരംഭിച്ചപ്പോൾ പോലീസിനോട് പറയാനായി വക്കീൽ ഉപദേശിച്ച കാര്യങ്ങൾ ഗോകുൽ ഒരു പേപ്പറിൽ എഴുതി വച്ചു. പക്ഷെ പല തവണ തിരിച്ചും മറിച്ചും ചോദ്യം ചെയ്യുകയും, ബന്ധുവീടുകളിലടക്കം തെളിവെടുപ്പ് നടത്തുകയും, പഴുതില്ലാതെ കാര്യങ്ങൾ പോലീസ് ചോദിക്കുകയും ചെയ്തതോടെ പൊട്ടിക്കരഞ്ഞുകൊണ്ട് ഗോകുൽ കുറ്റങ്ങൾ സമ്മതിക്കുകയായിരുന്നു. പിഎസ്‍സിയുടെ പരീക്ഷാ റാങ്ക് പട്ടികയിൽ ഇടം നേടിയ മുൻ എസ്എഫ്ഐ നേതാക്കൾക്കും കോപ്പിയടിക്കാൻ സഹായം നൽകിയെന്ന് ഗോകുൽ ഇന്നലെത്തെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.