എന്റെ ഇക്കാക്ക മരിച്ചതല്ല, മോഹനൻ എന്ന കൊലയാളി കൊന്നതാണ്; വ്യാജവൈദ്യന്‍ മോഹനൻ നായർക്കെതിരെ ഗുരുതര ആരോപണവുമായി യുവതി
അശാസ്ത്രീയമായ ചികിത്സാരീതി സ്വീകരിച്ചതുവഴി അതീവ ഗുരുതരാവസ്ഥയിലായി ഒന്നരവയസ്സുളള കുട്ടി മരിച്ച സംഭവത്തില്‍ കേസിനെ നേരിടുന്ന വ്യാജ വൈദ്യന്‍ മോഹനന്‍ നായര്‍ക്കെതിരെ കൂടുതല്‍ ആളുകള്‍ ആരോപണങ്ങളുമായി കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയിരുന്നു. ഇന്ന് കാലിക്കട്ട് സര്‍വകലാശാലായിലെ അസിസ്റ്റന്റ്റ് പ്രൊഫസറായ സച്ചു ആയിഷ എന്ന യുവതിയാണ് മോഹനന്‍ നായരുടെ ചികിത്സാ പിഴവില്‍ സംഭവിച്ച രണ്ട് മരണങ്ങളെ പറ്റി പറഞ്ഞിരിക്കുന്നത്.
എന്റെ ഇക്കാക്ക മരിച്ചത് പാൻക്രിയാസ് കാൻസർ ബാധിച്ചാണ്. മരിച്ചതല്ല, മോഹനൻ എന്ന കൊലയാളി കൊന്നതാണ്. എന്റെ അക്കുക്കാക്കയും മോഹനൻ വൈദ്യരുടെ വ്യാജചികിത്സയുടെ ഇരയാണ്. ആശുപത്രി കിടക്കയിൽ നിന്നു പോലും അക്കുക്കാക്ക പറഞ്ഞത് എന്നെങ്കിലും ഞാനീ ബെഡ്ഡീന്നു എണീക്കാണെങ്കിൽ ആദ്യം പോവുക അയാളുടെ അടുത്തേക്കാണെന്നായിരുന്നു.- എന്ന് യുവതി തന്റെ ഫേസ് ബുക്കില്‍ എഴുതുന്നു.
വെറും വയറ്റിൽ എണ്ണയും മറ്റുമടങ്ങിയ പച്ച മരുന്നുകൾ ചവർപ്പോടു കൂടി ഒരു മാസത്തോളം കഴിച്ചതിന്റെ ഭാഗമായി ഇക്കാക്കാന്റെ വയറ് വല്ലാതെ വീർത്ത് ശ്വാസം മുട്ടാൻ തുടങ്ങി. മോഹനനെ വിളിച്ചപ്പോൾ അയാൾ അമേരിക്കയിലാണെന്നും പറഞ്ഞു മുങ്ങി നടപ്പായിരുന്നു. എന്ന് യുവതി ആരോപിക്കുന്നു.
ഇപ്പോള്‍ അയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും ആ കേസ് ശക്തമായി മുമ്പോട്ട് പോവണമെങ്കിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനിയും പുറത്ത് വരേണ്ടതായുണ്ടെന്നും. വ്യാജ വൈദ്യന്മാർ മോഹനൻ എന്ന ഒരാളിൽ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നില്ല. തുറന്നു കാണിക്കണം അത്തരം എല്ലാ കള്ളനാണയങ്ങളെയും. ഇതെങ്കിലും എനിക്ക് അക്കുക്കാക്കക്ക് വേണ്ടി ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞാണ് കുറിപ്പ് പൂര്‍ണ്ണമാകുന്നത്.