ചാന്ദ്രയാന്‍ 2 ഇന്ന് നിര്‍ണായക ഘട്ടം; ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് വേര്‍പെടും

single-img
2 September 2019

ചാന്ദ്രയാന്‍ രണ്ട് ദൗത്യത്തിലെ മറ്റൊരു നിര്‍ണ്ണായക ഘട്ടമാണ് ഇന്ന് നടക്കുക. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് ഉച്ചയോടെ വേര്‍പെടും. ഉച്ചയ്ക്ക് 12:45നും 1:45നും ഇടയിലായിരിക്കും ഇവ രണ്ടായി വേര്‍പെടുക. ഏതാനം നിമിഷങ്ങള്‍ മാത്രം നീണ്ട് നില്‍ക്കുന്ന പ്രക്രിയയിലൂടെയായിരിക്കും ഈ വേര്‍പിരിയില്‍.

ഉപഗ്രഹത്തിന്റെ അവസാനത്തെ ഭ്രമണപഥ മാറ്റം നടന്നത് ഇന്നലെയാണ്. ചന്ദ്രനില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്ത ദൂരവും 127 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം ഇപ്പോള്‍. രണ്ടായി പിരിഞ്ഞതിന് ശേഷം ഓര്‍ബിറ്റര്‍ ഭ്രമണപഥത്തില്‍ തന്നെ തുടരും.

വിക്രം ലാന്‍ഡര്‍ വീണ്ടും രണ്ട് തവണയായി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തില്‍ നിന്നുള്ള അകലം കുറയ്ക്കും. സെപ്റ്റംബര്‍ മൂന്നിനും നാലിനുമായിരിക്കും ഈ രണ്ട് ഭ്രമണപഥ താഴ്ത്തലുകള്‍. വിക്രം വേര്‍പെട്ടതിന് ശേഷം ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററിലെ ഹൈ റെസലൂഷ്യന്‍ ക്യാമറ നിര്‍ദ്ദിഷ്ട ലാന്‍ഡിംഗ് സൈറ്റിന്റെ ചിത്രങ്ങളെടുക്കുകയും ഭൂമിയിലേക്ക് കൈമാറുകയും ചെയ്യും.

ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്തെ മാന്‍സിനസ് സി, സിംപ്ലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് വിക്രം ലാന്‍ഡര്‍ ഇറക്കുക. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയിലായിരിക്കും വിക്രം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ദൗത്യം വിജയം കണ്ടാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.