സ്വിസ് ബാങ്കിൽ നിക്ഷേപിച്ച ഇന്ത്യൻ കള്ളപ്പണക്കാരുടെ ഉറക്കം പോകും; നാളെ മുതൽ സ്വിസ്ബാങ്ക് അക്കൌണ്ട് വിവരങ്ങൾ ഇന്ത്യക്ക് കൈമാറും
ന്യൂഡൽഹി: സ്വിസ് ബാങ്കിൽ നിക്ഷേപിച്ച ഇന്ത്യൻ കള്ളപ്പണക്കാർക്ക് ഉറക്കം പോകും. ഇന്ത്യയിൽ നിന്നുള്ള സ്വിസ് ബാങ്ക് നിക്ഷപകരുടെ പട്ടിക ഇന്ത്യക്ക് കൈമാറാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ഇന്ന്, സെപ്റ്റംബര്‍ 1 മുതല്‍ ഇന്ത്യക്ക് വിവരങ്ങൾ നല്‍കാന്‍ തീരുമാനമായി. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിനാണ് അക്കൌണ്ട് വിവരങ്ങൾ കൈമാറുക.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി (29,30) ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നിക്കോളോ മരിയോ ലസ്ചര്‍ ആണ് ചര്‍ച്ചയില്‍ സ്വിസ് പ്രതിനിധി സംഘത്തെ നയിച്ചത്. സിബിഡിടി ചെയര്‍മാന്‍ പി സി മോദി, അഖിലേഷ് രഞ്ജന്‍ എന്നിവർ കൂടിക്കാഴ്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
2018 മുതൽ തന്നെ സ്വിസ് ബാങ്ക് അക്കൗണ്ടുകളുള്ള എല്ലാ ഇന്ത്യാക്കാരുടേയും വിവരങ്ങള്‍ ഇന്ത്യന്‍ നികുതി വകുപ്പിന് കൈമാറുന്നതിനു വേണ്ട നടപടികള്‍ ആരംഭിച്ചിരുന്നു. സ്വിസ് ഏജന്‍സികളുടെ കണക്കനുസരിച്ച് ഈ വര്‍ഷം ബാങ്ക് അക്കൌണ്ട്, വിവരങ്ങൾ കൈമാറുന്ന 75- ആമത്തെ രാജ്യമാണ് ഇന്ത്യ.