ദേശീയ പൗരത്വ പട്ടിക: വിദേശ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് തെറ്റായ വാര്‍ത്തകള്‍: വിദേശ കാര്യമന്ത്രാലയം

single-img
1 September 2019

അന്തിമമായി പുറത്തിറക്കിയ ദേശീയ പൗരത്വ പട്ടികയെക്കുറിച്ച് ചില വിദേശ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ഇന്ത്യൻ വിദേശ കാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍. അസമിലുള്ള പൗരന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് രാജ്യം അസം കരാര്‍ ഒപ്പിട്ടതെന്നും രവീഷ്‌കുമാര്‍ വ്യക്തമാക്കി. ഇന്ത്യൻ- അസം സർക്കാരുകളും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനും ഓള്‍ അസം ഗണം സംഗ്രം പരിഷത്തും തമ്മില്‍ 1985 ല്‍ ഒപ്പുവച്ച അസം കരാര്‍ പ്രാബല്യത്തില്‍ വരുത്താനാണ് ദേശീയ പൗരത്വ പട്ടിക ലക്ഷ്യമിടുന്നതെന്നും രവീഷ്‌കുമാര്‍ പറഞ്ഞു.

ആദ്യമായി 2013 ലായിരുന്നു സുപ്രീം കോടതി ഇത് നടപ്പാക്കാന്‍ ഉത്തരവിട്ടത്. ക്രമേണ ഇത് 2015 ല്‍ ദേശീയ പൗരത്വപട്ടിക പരിഷ്‌ക്കരിക്കുന്നതിലേക്ക് നയിച്ചു. ദേശീയ പൗരത്വ പട്ടികയുടെ ഇപ്പോഴുള്ള പരിഷ്‌ക്കരണം സുപ്രീംകോടതി നിര്‍ബന്ധമാക്കിയതും സുതാര്യവും നിയമപരവുമായ പ്രക്രിയയാണെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി. കോടതി നൽകിയ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണോ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നറിയാന്‍ ഇത് സുപ്രീംകോടതി നേരിട്ട് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ സ്വീകരിച്ച എല്ലാ നടപടികള്‍ക്കും സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും രവീഷ്‌കുമാര്‍ വ്യക്തമാക്കി.

അസമില്‍ രാജ്യത്തിന്റെ നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അസം പൗരത്വബില്ലിന്റെ അന്തിമപട്ടിക പുറത്തിറക്കിയപ്പോള്‍ 3.1 ലക്ഷം ജനങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുകയും 19 ലക്ഷം പേര്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. സ്വാതന്ത്രം കിട്ടി 1951 നു ശേഷം ഇത് രണ്ടാംതവണയാണ് ഇത്തരത്തില്‍ അനധികൃതകുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടി ഇന്ത്യ സ്വീകരിക്കുന്നത്.