ഗുജറാത്ത് തീരത്തേക്ക് പാക്ക് കമാൻഡോകൾ എത്തിയെന്ന് സൂചന ; നാവിക സേന അതീവ ജാഗ്രതയിൽ
ന്യൂഡൽഹി : ഗുജറാത്തിന്റെ തീരത്തേക്ക് പാകിസ്ഥാൻ കമാൻഡോകൾ എത്തിയെന്ന് സൂചന കിട്ടിയതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി. കടൽ മാർഗം പാക്കിസ്ഥന്റെ പ്രത്യേക പരിശീലനം ലഭിച്ച പട്ടാളമോ ഭീകരരോ നുഴഞ്ഞു കയറാനുള്ള സാധ്യത ഉണ്ടെന്നാണ് വിവരങ്ങൾ. ഗുജറാത്തിലെ എല്ലാ തുറമുഖങ്ങൾക്കും സുരക്ഷ ശക്തമാക്കി. കച്ചിലെ മുന്ദ്ര, കാണ്ട്ല അടക്കമുള്ള തുറമുഖങ്ങളുടെ സുരക്ഷയാണ് ശക്തമാക്കിയതെന്ന് പോർട്ട് ട്രസ്റ്റ് അറിയിച്ചു.
കടൽമാർഗ്ഗം ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയുണ്ടെന്ന് നാവിക സേനാ മേധാവി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചെറു ബോട്ടുകളിലായി ഗുജറാത്തിലെ റാൻ ഓഫ് കച്ച്, സർ ക്രീക്ക് തുടങ്ങിയ മേഖലകളിലൂടെ ഇന്ത്യയിലേക്ക് കടന്ന് ഭീകരാക്രമണമോ വർഗ്ഗീയ ലഹളക്ക് തിരികൊളുത്തുകയോ ആണ് ലക്ഷ്യം. ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമാണ് ഇതു സംബന്ധിച്ച വിവരം നൽകിയത്.
അസാധാരണ സാഹചര്യം ശ്രദ്ധയിൽപെട്ടാൽ വിവരം മറൈൻ കണ്ട്രോൾ റൂമിലേക്ക് കൈമാറണം എന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കടലിനടിയിലൂടെ ആക്രമണം നടത്താൻ പ്രത്യേക പരിശീലനം ഇവർ നേടിയിട്ടുണ്ടെന്നും, തുറമുഖമോ കപ്പലുകളൊ ആക്രമിക്കാൻ സാധ്യത ഉണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.