കണ്ണൻ ഗോപിനാഥിന്‍റെ രാജി സ്വീകരിച്ചില്ല; തിരികെ ജോലിയിൽ പ്രവേശിക്കാൻ കേന്ദ്ര സർക്കാരിന്റെ നിര്‍ദ്ദേശം

single-img
29 August 2019

രാജ്യത്തെ സംഭവ വികാസങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് രാജിവച്ച മലയാളി ഐഎഎസ് ഉദ്യേഗസ്ഥൻ കണ്ണൻ ഗോപിനാഥിനോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. കണ്ണൻ നൽകിയ രാജി അംഗീകരിക്കുന്നത് വരെ ജോലിയിൽ തുടരണമെന്നും നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിന് മുന്നിൽ നോട്ടീസ് പതിപ്പിച്ചു. കണ്ണൻ നൽകിയ രാജി സ്വീകരിച്ചാൽ മാത്രമേ ജോലിയിൽ നിന്ന് പിരിയാൻ കഴിയുകയുള്ളു എന്നാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സമീപനം.

കേന്ദ്രസർക്കാർ ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് കണ്ണൻ രാജിവച്ചത്. സിവിൽ സര്‍വീസില്‍ നിന്നും രാജിവയ്ക്കുന്നതായി കാണിച്ച് ആഗസ്റ്റ് 21-നാണ് കണ്ണന്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത്. രാജിക്ക് ശേഷം , രാജ്യത്ത് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ത്തരത്തിൽ മാത്രമേ ശക്തമായി പ്രതികരിക്കാൻ കഴിയുകയുള്ളുവെന്നതുമാണ് തന്‍റെ രാജിക്കുള്ള കാരണമെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞത്.

19 ദിവസങ്ങളായി രാജ്യത്തെ ഒരു സംസ്ഥാനത്ത് മൗലിവാകാശങ്ങൾ ഇല്ലാതായിട്ട്. കാശ്മീരിലാവട്ടെ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ്. പൗരൻ എന്ന നിലയിൽ മൗലികാവകാശം നിഷേധിക്കപ്പെട്ട ആളുകളാണ് രാജ്യത്തുള്ളത്. രാജ്യത്തെ കോടതിയിൽ പോലും നീതി കിട്ടാത്ത അവസ്ഥയാണ്. ഒരു ഹർജിയുമായി ചെന്നാൽ രണ്ടാഴ്ച കഴിഞ്ഞ് വരാനാണ് പറയുക.

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് താനൊരു നിലപാടെടുത്തിരുന്നു. അതിന് അഡ്മിനിസ്ട്രേറ്റർ നോട്ടീസ് തന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് തിരിച്ചെടുത്തു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തതായും കണ്ണന്‍ ഗോപിനാഥന്‍ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷത്തെ കേരളത്തിലെ മഹാപ്രളയത്തിനിടെ സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങിയാണ് കണ്ണന്‍ ഗോപിനാഥന്‍ വാര്‍ത്തകളിലിടം നേടിയത്. 2012 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. കേന്ദ്രഭരണ കീഴിലുള്ള ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയിലെ ജില്ലാ കളക്ടറായിരുന്ന കണ്ണന്‍ നിലവില്‍ ദാദ്രയിലെ ഊര്‍ജ്ജ-നഗരവികസനവകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികെയാണ് രാജിവെച്ചത്.