കാശ്മീരിൽ നിന്നുള്ള സഹോദരിമാരെ പ്രണയിച്ച് വിവാഹം ചെയ്ത ബീഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍; തട്ടിക്കൊണ്ട് പോയതെന്ന് പിതാവ്

single-img
29 August 2019

കാശ്മീരില്‍ നിന്നുള്ള സഹോദരിമാരെ പ്രണയിച്ച് വിവാഹം കഴിച്ച ബീഹാര്‍ സ്വദേശികളായ സഹോദരങ്ങള്‍ അറസ്റ്റില്‍. തന്റെ മക്കളെ യുവാക്കള്‍ തട്ടിക്കൊണ്ടുപോയതാണെന്ന് ഇവരുടെ പിതാവ് നല്‍കിയ പരാതിയില്‍ ജമ്മുകാശ്മീര്‍ പോലീസാണ് യുവാക്കളെ പിടികൂടിയതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ബീഹാറിലുള്ള രാംവിഷ്ണുപുര്‍ സ്വദേശികളായ പര്‍വേസ്, തവ്റേജ് ആലം എന്നിവരെയാണ് കാശ്മീര്‍ പോലീസ് ബിഹാറിലെത്തി അറസ്റ്റ് ചെയ്തത്.

എന്നാല്‍ തങ്ങള്‍ സഹോദരിമാരെ തട്ടിക്കൊണ്ടുപോയതല്ലെന്നും ഭാര്യമാരാണെന്നും യുവാക്കള്‍ പോലീസിനോട് പറഞ്ഞു. മരപ്പണി ചെയ്യാനായി ഈ യുവാക്കള്‍ കാശ്മീരിലെ റംബാനില്‍ ജോലിക്ക് പോയിരുന്നു. അവിടെ ഈ യുവതികളുമായി പ്രണയത്തിലാകുകയും തുടര്‍ന്ന് ഇവര്‍ വിവാഹം ചെയ്യുകയുമായിരുന്നു. ജോലിക്ക് ശേഷം കാശ്മീരില്‍ നിന്ന് മടങ്ങിയപ്പോള്‍ ഭാര്യമാരെയും ബിഹാറിലേക്ക് കൊണ്ടുപോയി. പക്ഷെ യുവതികളുടെ പിതാവ് ഇവരെ തട്ടിക്കൊണ്ടുപോയതാണെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സഹോദരിമാരായ യുവതികളുടെ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നാണ് പ്രതികള്‍ പറയുന്നതെന്നും ജമ്മുകാശ്മീര്‍ സംഘം ബിഹാറിലെത്തി സഹോദരങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും സുപൗല്‍ ഡിവൈഎസ്പി വിദ്യാസാഗര്‍ പറഞ്ഞു.