യെച്ചൂരി കാശ്മീരിലെത്തി; തരിഗാമിയെ സന്ദര്‍ശിച്ചു

single-img
29 August 2019

ശ്രീനഗര്‍: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കശ്മീരിലെത്തി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ യൂസഫ് തരിഗാമിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളി, കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി യെച്ചൂരിക്ക് തരിഗാമിയെ കാണാന്‍ അനുമതി നല്‍കിയത്.

ഉച്ചയോടെ ശ്രീനഗറിലെത്തിയ യെച്ചൂരി സുരക്ഷ അകമ്പടിയോടെ തരിഗാമിയുടെ വസതിയിലേക്ക് പോകുകയായിരുന്നു. ഇന്ന് കശ്മീരില്‍ തങ്ങണമെന്ന് യെച്ചൂരി കശ്മീര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. തരിഗാമിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ വേണ്ടി മാത്രമാണ് കോടതി അനുമതി നല്‍കിയത്. രാഷ്ട്രീയ സന്ദര്‍ശനം ആകരുത് എന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

തരിഗാമിയെ സന്ദര്‍ശിച്ചശേഷം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയിലായിരുന്നു സുപ്രീം കോടതി കഴിഞ്ഞദിവസം യെച്ചൂരിക്ക് സന്ദര്‍ശനാനുമതി നല്‍കിയത്. രാജ്യത്തെ ഒരു പൗരന് സ്വന്തം സഹപ്രവര്‍ത്തകനെ കാണാന്‍ അവകാശമുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.