കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പ് സുപ്രീം കോടതി തള്ളി; കാശ്മീരില്‍ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സീതാറാം യെച്ചൂരിക്ക് അനുമതി

single-img
28 August 2019

ജമ്മുകാശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന സിപി എം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീം കോടതിയുടെ അനുമതി. കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയ എതിര്‍പ്പ് തള്ളിയാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. തടങ്കലില്‍ കഴിയുന്ന തരിഗാമിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ വേണ്ടി മാത്രമാണ് അനുമതി.

ഇത് ഒരു രാഷ്ട്രീയ സന്ദര്‍ശനം ആകരുത് എന്നും കോടതി നിര്‍ദേശം നല്‍കി. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ഒരു പൗരന് സ്വന്തം സഹപ്രവര്‍ത്തകനെ കാണാന്‍ അവകാശമുണ്ടെന്ന് പറഞ്ഞാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളിയത്. ഈ മാസം നാലിന് തരിഗാമിയുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നെന്നും എന്നാല്‍ അതിനുശേഷം തരിഗാമിയെക്കുറിച്ച് യാതൊരു വിരവുമില്ലെന്ന് യെച്ചൂരി കോടതിയെ അറിയിക്കുകയായിരുന്നു.

അതേപോലെ തന്നെ തരിഗാമിയെക്കുറിച്ച് സര്‍ക്കാര്‍ യാതൊരു വിവരവും നല്‍കുന്നില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, നിലവില്‍ തരിഗാമി സുരക്ഷിതനാണെന്നും യാതൊരു ആരോഗ്യ പ്രശ്‌നവുമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കുകയുണ്ടായി. തരിഗാമിയെ കാണാനില്ല എന്ന ആരോപണവുമായി സുപ്രീം കോടതിയില്‍ യെച്ചൂരി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഈ മാസം 5ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രനടപടിയ്ക്കു പിന്നാലെ വീട്ടുതടങ്കലിലായിരുന്നു തരിഗാമി.

തരിഗാമിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കാട്ടി ഭരണഘടനയുടെ 32ാം അനുച്ഛേദം അനുസരിച്ച് സിപിഎം സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജിയും നല്‍കുകയുണ്ടായി. തരിഗാമിയെ സന്ദര്‍ശിക്കുന്നതിനായി ഈമാസം ആദ്യം യെച്ചൂരി ശ്രീനഗറിലേക്ക് പോയെങ്കിലും അദ്ദേഹത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.